അമ്പലവയല്‍ : കോടമഞ്ഞ് പുതച്ച വയനാടന്‍ ഗിരിശൃംഗങ്ങളുടെ ദൃശ്യഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്റെ ഫാമും വില്ല്യം മാത്യുവും. അമ്പലവയല്‍ മേഖലാ പുഷ്പ പ്രദര്‍ശന മേളയുടെ അത്യപൂര്‍വ്വ ഫലവര്‍ഗ്ഗ ചെടികളുടെ ബൃഹത്തായ ഈ ശേഖരവുമായി പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമായി ഫാം മാറുന്നു. 1996ല്‍ എം.സി.എ. കഴിഞ്ഞ് ഐ.ടി സ്‌പെഷിലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്ല്യം മാത്യൂ ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. പാരമ്പര്യമായി കൃഷി കൈമുതലായ വില്ല്യംസിന്റെ കുടുംബ പശ്ചാത്തലം മുന്‍പോട്ടുളള ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ ഉദിച്ച ആശയം ഒരു ഹോബിയായി സ്വീകരിച്ച ഇദ്ദേഹത്തിന്റെ ഫാമില്‍ ഇന്ന് ഏകദേശം നാനൂറോളം വ്യത്യസ്ത ഇനം പഴവര്‍ഗ്ഗ ചെടികള്‍ ഉണ്ട്. ഫാമില്‍ പ്രധാനമായും ബ്രസീല്‍, ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, ബോര്‍ഡോ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നുളളവയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഏത് ഭാഗത്തും ഇവക്ക് സമൃദ്ധമായി വളരാന്‍ സാധിക്കും. പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പഴങ്ങള്‍ ശീലമാക്കിയുളള ഒരു പുതിയ സംസ്‌ക്കാരമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഫാമിലെ അത്യപൂര്‍വ്വ ഇനം ബ്രസീലില്‍ നിന്നുളള റോലീനിയ പഴമാണ്. ഈ ഫലത്തെ പൊതുവേ ബ്രസീലുകാരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്റെ ഒരു ദിവസത്തില്‍ ഒരു നേരത്തെ അത്താഴത്തിനു സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റോലീനിയ ചെടി വെച്ചതിനുശേഷം ഏകദേശം 3-4 വര്‍ഷങ്ങള്‍ക്കുളളില്‍ ഫലം കായ്ച്ചുതുടങ്ങും. അതോടൊപ്പം 19ഓളം ഇനങ്ങളുളള അത്തിപ്പഴം, 28ഓളം ഫിംഗര്‍ ലൈം കളറുളള നാരങ്ങവര്‍ഗ്ഗം, ഹിമാലയന്‍ ഫ്രൂട്ട്, മള്‍ബറി, കൂടാതെ മനുഷ്യനും മൃഗങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷമുളള വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സലാക്ക് ഫ്രൂട്ട് ഒരു രക്ഷാകവചമായി ഉപയോഗിക്കാന്‍ സാധിക്കും. അമ്പലവയല്‍ കാര്‍ഷിക സര്‍വ്വകലാശാല മേഖല മേധാവി രാജേന്ദ്രനും മറ്റ് പരിസ്ഥിതി ശാസ്ത്രജ്ഞരും, മാധ്യമ പ്രവര്‍ത്തകരുമടക്കം ഏകദേശം 200 ഓളം പേര്‍ വില്ല്യംസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയുമായി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സജീവമാണ്. ഈ വിദേശയിനം ഫലങ്ങള്‍ മിതമായ വിലക്ക് ജനങ്ങളിലേക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.