സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണെന്ന് ജില്ലയുടെ ചുമതലയുള്ള ക്ഷീര വികസന -മൃഗസംരക്ഷണ – വനം വകുപ്പു മന്ത്രി  അഡ്വ. കെ. രാജു പറഞ്ഞു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച ആരോഗ്യ ജാഗ്രത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തു ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2017ല്‍ സംസ്ഥാനത്താകെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. മുന്‍കരുതലായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലെയും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. പഞ്ചായത്ത്- നഗരസഭ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ അദ്ധ്യക്ഷ•ാരായുള്ള ആരോഗ്യ-ശുചിത്വ സമിതികള്‍ രൂപീകരിച്ച് 50 വീടിന് ഒരു ടീം എന്ന കണക്കില്‍ ആരോഗ്യ-രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വീടും പരിസരവും നിര്‍മ്മാണ മേഖലകളും വെള്ളം കെട്ടിക്കിടക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളും ഇത്തരത്തില്‍ നിരീക്ഷണത്തിന് വിധേയമാക്കും. ഒരു വാര്‍ഡിന് 25000 രൂപ ഈ ഇനത്തില്‍ ചെലവഴിക്കാനാകും. ശുചിത്വ മിഷന്‍ 10000, ആരോഗ്യ വകുപ്പ് 10000, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 5000 എന്ന ക്രമത്തിലാണ് ഫണ്ട് ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് – മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങളും ഇതിനുള്ള വോളണ്ടിയര്‍മാരുടെ വിന്യാസവും നേരത്തെ തന്നെ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണം വോളണ്ടിയര്‍മാരെ ഓരോ വാര്‍ഡിലും വിന്യസിക്കുന്നതും  ആവശ്യത്തിന് മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതും ഉറപ്പു വരുത്തണം. പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം തുക നേരത്തെ കൈമാറുന്നത് പദ്ധതിയുടെ വിജയത്തിന് കൂടുതല്‍ ഗുണകരമാകും- അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്.എം) ഡോ. രതി ബി ഉണ്ണിത്താന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ബീന എം.പി തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തി. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.