*743 ക്യാമ്പ് സന്ദർശനങ്ങളും 1,191 ഭവന സന്ദർശനങ്ങളും നടത്തി

പ്രളയം, മഴ ദുരന്തം എന്നിവയ്ക്ക് ഇരയായി വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്ന അരലക്ഷത്തിലധികം പേർക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാൻ കഴിഞ്ഞതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ഇതുവരെ 743 ക്യാമ്പ് വിസിറ്റുകളും 1,191 ഭവന സന്ദർശനങ്ങളും നടത്തി. ഇതുവഴി 42,493 പേർക്ക് ഗ്രൂപ്പ് തെറാപ്പികളും 10,698 പേർക്ക് സൈക്കോ സോഷ്യൽ പരിചരണവും നൽകി. ഇതിന് പുറമേ കൂടുതൽ ഇടപെടലുകൾ ആവശ്യമുള്ള 415 പേർക്ക് ഔഷധ ചികിത്സയും നൽകി. ആഗസ്റ്റ് 19 വരെയുള്ള കണക്കുകളാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ വീടുകളിലേക്ക് പോകുന്ന മുറയ്ക്ക് ഭവന സന്ദർശനവും നടത്തും.

കേരളത്തിൽ ഉണ്ടായ പ്രളയം, ഉരുൾപൊട്ടൽ, പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 9ന് പന്ത്രണ്ട് ജില്ലകളിൽ മാനസികാരോഗ്യ ദുരന്ത നിവാരണ ടീമുകൾ രൂപീകരിച്ചിരുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ (ഡി.എം.എച്ച്.പി.) കീഴിലാണ് ടീമുകൾ രൂപീകരിച്ചത്. നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ ജില്ലകളിൽ ദുരന്തവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചു.

സന്നദ്ധ പ്രവർത്തനത്തിനായി എത്തിയ മാനസികാരോഗ്യ വിദഗ്ധരെയും പ്രവർത്തകരെയും ടീമിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ പ്രളയത്തോടനുബന്ധിച്ച് മാനസികാരോഗ്യ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ കൗൺസിലർമാരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു.

ഇപ്പോൾ നടക്കുന്ന ദുരന്ത നിവാരണ പ്രവർത്തങ്ങളിലും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാനസികാരോഗ്യ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അഡോളസന്റ് ഹെൽത്ത് കൗൺസിലർമാർ, സ്‌കൂൾ കൗൺസിലർമാർ, സന്നദ്ധരായി എത്തിയിട്ടുള്ള എം.എസ്.ഡബ്ല്യു/സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ, ബിരുദധാരികൾ എന്നിവരെ ഉൾക്കൊള്ളിച്ച് വിവിധ സംഘങ്ങളായി നിയോഗിച്ചിട്ടുണ്ട്.

ഇവർ ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, കുട്ടികൾക്കുള്ള പ്ലേ തെറാപ്പി, ഗ്രൂപ്പ് തെറാപ്പികൾ, കൗൺസിലിംഗ് എന്നിവ നടത്തുന്നു. ദുരന്തത്തിൽപ്പെട്ടവരുടെ കാര്യങ്ങൾ കേൾക്കാനും അവർക്ക് ആശ്വാസം പകരാനുമാണ് ഈ ടീമുകൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതിൽതന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു.

കൂടുതൽ വിദഗ്ധ സഹായം ആവശ്യമുള്ളവർക്ക് നൽകാൻ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന ടീം ക്യാമ്പുകളിൽ എത്തുന്നു. ഇതിനോടൊപ്പം മാനസിക രോഗങ്ങൾക്ക് ചികിത്സയിലുള്ളവരെ കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകാനും പ്രത്യേകം ശ്രദ്ധിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, ദുരന്തത്തിനു ശേഷമുള്ള അവയുടെ ലഭ്യതക്കുറവുമൂലം ‘വിത്ത്ഡ്രാവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെയും കണ്ടെത്തി പ്രത്യേകം ചികിത്സിക്കുന്നു.

മാനസിക പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും സംശയ നിവാരണങ്ങൾക്കും ദിശയുടെ ടോൾ ഫ്രീ നമ്പരായ 1056 ലഭ്യമാണ്. വിദഗ്ധരുടെ സേവനം 24 മണിക്കൂറും തികച്ചും സൗജന്യമായി ലഭ്യമാണ്.