*ധാരണാപത്രം ഒപ്പുവച്ചു

കാലിക്കറ്റ് സർവകലാശാലയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ തുടങ്ങുന്ന ഇന്റർ യൂണിവേഴ്‌സിറ്റി കേന്ദ്രം ഈ രംഗത്ത് വിവിധ വിഷയങ്ങളെയും വകുപ്പുകളെയും സമന്വയിപ്പിക്കും.

പക്ഷി ഗവേഷണ മേഖലയിൽ ആധുനിക പഠന-ഗവേഷണ സൗകര്യങ്ങളുള്ള കേന്ദ്രമായിരിക്കുമിത്. അന്തർദേശീയ തലത്തിൽ രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന പക്ഷി ഗവേഷണ കേന്ദ്രത്തിൽ ഭാവിയിൽ കൺസർവേഷൻ സയൻസിലും അനുബന്ധ വിഷയങ്ങളിലും റഗുലർ കോഴ്‌സുകൾ തുടങ്ങും.

ഇന്റർ യൂണിവേഴ്‌സിറ്റി തലത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു കേന്ദ്രം. ഇതുസംബന്ധിച്ച് ധാരണാപത്രം വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവിന്റെ സാന്നിധ്യത്തിൽ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ പ്രൊഫ.(ഡോ.) എം.മനോഹരൻ, കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. (ഡോ.) ജോസഫ് മാത്യു എന്നിവർ ഒപ്പുവച്ചു.

അഞ്ചു വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
1200 തരം പക്ഷികളുള്ള രാജ്യത്തെ പക്ഷി ഗവേഷണം പ്രോത്സാഹിപ്പിക്കുക, പക്ഷി/ജന്തു ജന്യ രോഗങ്ങളായ ഏവിയൻ ഇൻഫ്‌ളുവൻസ, എച്ച് 1 എൻ 1, നിപ തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുക, പക്ഷി കേന്ദ്രീകൃത പരിസ്ഥിതി, ജനിതക, സ്വഭാവ, ന്യൂട്രീഷ്യൻ, ഫിസിയോളജിക്കൽ, പുനരുൽപ്പാദന രംഗങ്ങളിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ഇന്ത്യയിൽ ദേശീയ നിലവാരത്തിലുള്ള പക്ഷി ഗവേഷണ കേന്ദ്രമുള്ളത് യു.പി.യിലെ ബറേലിയിലാണ്.  അവിടെ പ്രധാനമായും പൗൾട്രി വിഭാഗത്തെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. എന്നാൽ ഐ.എ.ആർ.സി പൗൾട്രി വർഗത്തിൽപ്പെട്ട പക്ഷികൾക്ക് പുറമെ, ഇനിയും ശാസ്ത്രീയമായി പഠനങ്ങൾ നടന്നിട്ടില്ലാത്ത വന്യ പക്ഷി വർഗ്ഗങ്ങളെക്കുറിച്ച് പഠന-ഗവേഷണങ്ങൾ നടത്തും.

ഖത്തർ മൃഗശാലാ ഡയറക്ടർ അടുത്തിടെ കാലിക്കറ്റ് സർവകലാശാല സന്ദർശിച്ചപ്പോൾ ഈ കേന്ദ്രത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഷാർജ സർവകലാശാല, ബ്രസീൽ സർവകലാശാല തുടങ്ങിയ അന്തർ ദേശീയ സ്ഥാപനങ്ങളുമായി ഈ മേഖലയിൽ സഹകരിക്കുമെന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ പറഞ്ഞു.

ഏവിയൻ ബയോളജിയുടെ വിവിധ മേഖലകളിലെ പഠന-ഗവേഷണങ്ങൾക്ക് സാങ്കേതിക സഹായം നൽകുവാനുള്ള കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയുടെ ശേഷിയും സന്നദ്ധതയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.(ഡോ.) എം.ആർ.ശശീന്ദ്രനാഥ് അറിയിച്ചു.

ഫാൽക്കൺ പോലുള്ള വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെക്കുറിച്ചും കേന്ദ്രം ഗവേഷണം നടത്തും. തെരഞ്ഞെടുത്ത പക്ഷികളുടെ ജനിതക സ്വീക്വൻസിംഗ് നടത്തി വന്യപക്ഷി വർഗ്ഗങ്ങളുടെ ജീനോം റിസോഴ്‌സ് ബാങ്കിങ്ങ്  (GRB ഈ കേന്ദ്രത്തിൽ ഉണ്ടാക്കും. ജി.ആർ.ബി. യിൽ ആൺ-പെൺ പക്ഷികളുടെ ജേം പ്ലാസത്തിന്റെ ജൈവ സാമ്പിളുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.

പക്ഷികളുടെ സ്വഭാവം, ഏവിയൻ ഇക്കോളജി, ഏവിയൻ പോപ്പുലേഷൻ, ദേശാടനം, ബേഡ് ഫിസിയോളജി, ജനിതക ജീനോമിക്‌സ്, ബയോ ഇൻഫോർമാറ്റിക്‌സ്,  ജന്തുജന്യ രോഗങ്ങൾ, പക്ഷികളിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കും.

രാജ്യത്തികനത്തുള്ള സർവകലാശാലകൾക്കിടയിൽ മാത്രമല്ല അന്തർദേശീയമായി അറിവിന്റെയും വിദ്യാർത്ഥി-അധ്യാപക കൈമാറ്റത്തിനും ഐ.എ.ആർ.സി. വഴിയൊരുക്കും. പക്ഷി ശാസ്ത്രം, പരിസ്ഥിതി, ജൈവവൈവിധ്യം, സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളുണ്ടാവും. പരിസ്ഥിതി മന്ത്രാലയം, യു.ജി.സി., ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഐ.സി.എ.ആർ., ഡി.എസ്.റ്റി., സി.എസ്.ഐ.ആർ, ഡി.ബി.റ്റി.  തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സാമ്പത്തിക സഹകരണത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.

തുടക്കത്തിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകൾ നടത്തും. തുടർന്ന് ബിരുദ, ഗവേഷണ കോഴ്‌സുകളും ആരംഭിക്കും. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.(ഡോ.)എം.ആർ.ശശീന്ദ്രനാഥ്, ഐ.എ.ആർ.സി. കോർഡിനേറ്റർ ഡോ.സുബൈർ മേടമ്മൽ, ഡോ.എം.കെ.നാരായണൻ, പ്രൊഫ.(ഡോ.) ജി.ഗിരീഷ് വർമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.