കണ്ണൂരിലെ കാനാമ്പുഴ നദി പുനരുജ്ജീവനം സംബന്ധിച്ച് നടപടികൾ ദ്രുതഗതിയിലാക്കാൻ പുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ബജറ്റിൽ തുക അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

കാനാമ്പുഴ നദീതടത്തിന്റെ ഭൂപടവും വിശദമായ കണക്കുകളും ഹരിതകേരള മിഷൻ തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഈ പ്രദേശത്തിന്റേയും പുഴയുടേയും ജലബജറ്റ് കൂടി തയ്യാറാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഹരിതകേരള മിഷനോട് നിർദേശിച്ചു.
നദിയിലെ നിലവിലെ വെള്ളത്തിന്റെ അളവ്, പ്രളയമുണ്ടായാൽ എത്രത്തോളം വെള്ളം കയറാൻ സാധ്യതയുണ്ട് എന്നിവ ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കണം.

കാനാമ്പുഴയുടെ ഉത്ഭവസ്ഥാനമായ അയ്യപ്പൻ മലയുടെ താഴ്ഭാഗത്തുള്ള മുണ്ടേരി പാടശേഖരത്തിൽ സ്ഥിരമായി കൃഷി ചെയ്യാൻ കഴിയും വിധം മിനി ഡാം നിർമ്മിക്കുന്ന കാര്യം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. കണ്ണൂർ എൻജിനിയറിംങ് കോളേജുമായി സഹകരിച്ച് കാനാമ്പുഴയുടെ വിശദമായ പഠനം നടത്തി സമർപ്പിക്കാനും ഹരിത കേരള മിഷന് മന്ത്രി നിർദേശം നൽകി.

കാനാമ്പുഴയുടെ ആഴം വർധിപ്പിച്ച് സമീപത്ത് ഇനിയൊരു പ്രളയം ഉണ്ടാകാത്ത രീതിയിൽ നദിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.

കണ്ണൂർ എൻജിനിയറിംങ് കോളേജും ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ജലസേചന വകുപ്പിന്റെ എല്ലാ പിന്തുണയും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പുനൽകി. ഹരിതകേരള മിഷൻ ഉദ്യോഗസ്ഥർ, കണ്ണൂർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.