മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധന സഹായം വേഗത്തിലാക്കണമെന്ന്എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലയില്‍ 128.46 കോടി രൂപയുടെ കൃഷി നാശമാണ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം നഷ്ടപരിഹാരതുകയായി ജില്ലയില്‍ നല്‍കുന്നത് 21.17 കോടി രൂപയാണ്. ജില്ലയില്‍ പഴയ കുടിശ്ശികയിനത്തിൽ 7.18 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്.

ഇതടക്കം 28.35 കോടി രൂപയാണ് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരമായി നല്‍കേണ്ടത്. ഈ തുക അടിയന്തിരമായി അനുവദിക്കണം. വിള ഇന്‍ഷൂറന്‍സുള്ള കര്‍ഷകര്‍ക്ക് ഭേദപ്പെട്ട നഷ്ട പരിഹാരം ലഭിക്കുമെങ്കിലും, ഭൂരിഭാഗം കര്‍ഷകര്‍ക്കും വിള ഇന്‍ഷ്യൂറന്‍സ് ഇല്ലാത്തവരാണ്. ഓണ വിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ കൃഷി ചെയ്ത വിളകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്.

ഇതില്‍ വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. ജാതി, കപ്പ, തെങ്ങിന്‍ തൈകള്‍, റബര്‍, പച്ചക്കറി കൃഷി കളും വ്യാപകമായി നശിച്ചിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് ചുരുങ്ങിയ ദിവസം കൊണ്ട് വെള്ളം ഇറങ്ങിയതിനാല്‍ 2018 ലെ വെള്ളപൊക്കത്തില്‍ ഉണ്ടായതിനെ അപേക്ഷിച്ച് നഷ്ടം കുറവാണ് ഇക്കുറി സംഭവിച്ചത്. ആയതിനാല്‍ ഓണത്തിന് മുമ്പായി നഷ്ടപരിഹാരം വിതരണം ചെയ്യുകയാണങ്കില്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുമെന്നും എം.എല്‍.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.