ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പുഴ, പുതുക്കോട്, ആനക്കട്ടി, വെള്ളിനേഴി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇവയുടെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനക്കട്ടിയിലും പുതുക്കോടും ലാബിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകാനുണ്ടെന്ന് ആര്‍ദ്രം മിഷന്‍ ജില്ലാ അസി. കോഡിനേറ്റര്‍ വി.ജി അനൂപ് അറിയിച്ചു. 2018-19 ല്‍ 46 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ആര്‍ദ്രം പദ്ധതി വഴി ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ 39 കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതിയും 27 കേന്ദ്രങ്ങള്‍ക്ക് സാങ്കേതിക അനുമതിയും ലഭിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ഡോക്ടര്‍, നാല് നഴ്സുമാര്‍, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം മുറികള്‍, രോഗികള്‍ക്ക് കസേരകള്‍, ടി.വി, ടോയ്ലറ്റ്, വയോജനങ്ങള്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം, അടയ്ക്കാപുത്തൂര്‍ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസവും മുന്നൂറിലധികം രോഗികള്‍ ചികിത്സക്കെത്താറുണ്ട്.
60 വയസ്സ് കഴിഞ്ഞവരില്‍ ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചവര്‍ക്കായി ആഴ്ചയില്‍ രണ്ടുദിവസം വയോ ക്ലിനിക്, കിടപ്പുരോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ പരിചരണം, പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ബോധവത്ക്കരണം, പ്രതിരോധ മരുന്നു വിതരണം, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെയും പരിസരങ്ങളിലേയും കൊതുകു നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നുണ്ട്.
പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പുറമേ കൗണ്‍സിലിംഗും യോഗയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കി വരുന്നു. കൂടാതെ ആരോഗ്യജാഗ്രതയെ സംബന്ധിച്ച് അറിയിപ്പുകള്‍, മുന്‍കരുതലുകള്‍ എന്നിവ ലഘുലേഖകളിലൂടെയും വീടുവീടാന്തരമുള്ള സന്ദര്‍ശനങ്ങളിലൂടെയും ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് പദ്ധതിയുടെ ഭാഗമായി എത്തിക്കുന്നുണ്ട്.