സ്വാമി വിവേകാനന്ദന്റെ  കേരളസന്ദര്‍ശനം  കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നല്‍കിയതെന്ന്  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.  അദ്ദേഹത്തിന്റെ സന്ദര്‍ശന  ശേഷമാണു  ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലകരമായ സാമൂഹ്യ മാറ്റങ്ങള്‍ക്കു കേരളം വേദിയായത്.  ശ്രീനാരായണ ഗുരുവിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സ്വാമിജിയാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ഉണ്ടായ വലിയ മാറ്റങ്ങള്‍ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘ ദര്‍ശിത്വമാണ്. ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
             സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ തല യുവജന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  2016-17  വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്  നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാ അവാര്‍ഡ് മന്ത്രി സമ്മാനിച്ചു.  എന്‍ .എ. നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍, നിര്‍മല്‍ കാടകം എ. അശോകന്‍ , ടി.എം. അന്നമ്മ, നവീന്‍രാജ്, നിഷിത എന്നിവര്‍ സംസാരിച്ചു