കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ജില്ലയില്‍ ഇതിനകം 101671 കുടുംബങ്ങള്‍ അംഗങ്ങളായി. ഈ വര്‍ഷം ജില്ലയില്‍ ലക്ഷ്യമിട്ടതിന്റെ 95 ശതമാനം കാര്‍ഡ് വിതരണം ഇതോടെ പൂര്‍ത്തിയായി. ജില്ലയില്‍ അംഗത്വകാര്‍ഡ് വിതരണം അവസാനഘട്ടത്തിലാണ്. ഇനിയും കാര്‍ഡ് പുതുക്കി പുതിയ കാര്‍ഡ് എടുക്കാന്‍ ബാക്കിയുള്ളവര്‍ സെപ്തംബര്‍ അഞ്ചിനകം അംഗത്വം നേടണം.

2008 മുതല്‍ 2019 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയാണ് ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നത്. ആശുപത്രികളില്‍ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഓരോ കുടുംബത്തിനും പ്രതിവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കുക. ആദ്യഘട്ടത്തില്‍ അര്‍ഹതാ കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് പുതുക്കി എടുത്താല്‍ മതിയാകും. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് സൗജന്യചികിത്സ ആവശ്യമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. സെപ്തംബര്‍ അഞ്ചിനകം കുടുംബത്തിലെ ഒരാളെങ്കിലും പുതുക്കിയ കാര്‍ഡ് എടുത്താല്‍ മാത്രമേ പിന്നീട് അംഗങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന്ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എം.സതീശന്‍ ഇരിയ പറഞ്ഞു..

പദ്ധതിയില്‍ ചേരാന്‍ ആരൊക്കെ അര്‍ഹരാണ് ?

കേരള സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി -ചിസ് പദ്ധതി , കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ പദ്ധതി തുടങ്ങിയവയില്‍ രജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, (ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള കുടുംബങ്ങള്‍ ),2011 ലെ കേന്ദ്ര സാമൂഹിക- സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് തപാല്‍വഴി ലഭിച്ചവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുണ്ട്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പദ്ധതിയുടെ കാര്‍ഡ് വിതരണം നടന്നുവരുന്നു. റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്/ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം കേന്ദ്രങ്ങളിലെത്തി പുതിയ പദ്ധതിയുടെ കാര്‍ഡ് നേടാം.
പുതിയതായി കുടുംബങ്ങള്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ഈവര്‍ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. പുതിയതായി ചേരാനുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് പത്രമാധ്യമങ്ങള്‍ വഴി അറിയിക്കുമെന്ന് ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ പറഞ്ഞു.

എന്തൊക്കെ പരിരക്ഷകള്‍ ലഭിക്കും?

പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി പ്രത്യേക കൗണ്ടറുകള്‍ ഉണ്ട്. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഈ പദ്ധതിയുടെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ആ കൗണ്ടറില്‍ നല്‍കണം.റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് പോലെയുള്ള രേഖകളും കൈവശം വയ്ക്കുക. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് പദ്ധതി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കിടത്തി ചികിത്സ സമയത്തെ ചികിത്സകള്‍, മരുന്നുകള്‍, പരിശോധനകള്‍ തുടങ്ങിയ ചികിത്സാ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും വിടുതല്‍ ചെയ്തശേഷം അഞ്ച് ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകള്‍, ആവശ്യമായ മരുന്നുകള്‍, വേണ്ടിവരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകള്‍ എന്നിവയെല്ലാം ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. ഡയാലിസിസ്, റേഡിയേഷന്‍, കീമോതെറാപ്പി,നേത്രസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി ആശുപത്രിയില്‍ കൂടുതല്‍ കിടക്കേണ്ടി വരാത്ത ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ വാര്‍ഡ്, തീവ്ര പരിചരണ വാര്‍ഡുകള്‍, എന്നിവിടങ്ങളില്‍ കിടത്തിയുള്ള ചികിത്സകള്‍ക്ക് മാത്രമാണ് ആനുകൂല്യം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും അംഗത്വം എടുക്കാം. . ആദ്യഘട്ടത്തില്‍ കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് പുതുക്കിയാല്‍ മതിയാകും. മറ്റ് അംഗങ്ങള്‍ക്ക് സൗജന്യചികിത്സ വേണമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് അപ്പോള്‍ കൂട്ടിച്ചേര്‍ക്കാം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരെയാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ അവര്‍ റേഷന്‍ കാര്‍ഡില്‍ ഉള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് (ഉദാ. ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്.)പദ്ധതിയില്‍ അംഗമാകുന്നതിനും പിന്നീട് കൂട്ടിചേര്‍ക്കേണ്ട അവസരത്തിലും അവരവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയുടെ അസല്‍ ഹാജരാക്കണം.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നയാള്‍, കാര്‍ഡ് എടുക്കുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ആശുപത്രി കൗണ്ടറില്‍ നല്‍കിയാലും സൗജന്യ ചികിത്സ ലഭിക്കും ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിനു 50 രൂപയാണ് അംഗത്വ ഫീസ് .കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന അവസരത്തില്‍ പണം നല്‍കേണ്ടതില്ല. കാര്‍ഡ് വിതരണകേന്ദ്രങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റു വിവരങ്ങള്‍ക്കും 1800 200 2530, 1800 121 2530 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുക