വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഈട് ജപ്തി ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് അധികാരം നല്‍കുന്ന സര്‍ഫേസി നിയമത്തിന് കൊലക്കയറിന്റെ സ്വഭാവമാണെന്ന് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ നിയുക്തമായ നിയമസഭാ സമിതി ചെയര്‍മാന്‍ എസ് ശര്‍മ്മ എംഎല്‍എ അഭിപ്രായപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ കെടുതികള്‍ക്കിരയായവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് ചെയ്യാനാവുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായ്പകളില്‍ ഒന്നോ രണ്ടോ തിരിച്ചടവുകള്‍ മുടങ്ങിയാല്‍ ഗുണ്ടകളെ വിട്ട് വീടുകളില്‍ നിന്ന് ആളുകളെ ഇറക്കിവിട്ട് ജപ്തി ചെയ്യുന്ന അപകടകരമായ സ്ഥിതിയാണ് സര്‍ഫേസി നിയമത്തിന്റെ മറവില്‍ നാട്ടില്‍ നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടു വരികയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങളും സമിതി ആലോചിച്ചു വരികയാണ്. അടുത്തയാഴ്ച അറ്റോര്‍ണി ജനറലുമായി നിയമവശങ്ങളെകുറിച്ച് ചര്‍ച്ച നടത്തുമെന്നും താമസിയാതെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തെളിവെടുപ്പില്‍ ഉയര്‍ന്നു വന്ന രണ്ട് പരാതികളില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ സംഭവത്തില്‍ കോഴിക്കോട് നരിപ്പറ്റ സ്വദേശി എം പി നാണുവിന്റെ വീട് ജപ്തി ചെയ്യുകയും 10 ലക്ഷം രൂപ കുടിശ്ശിക രേഖപ്പെടുത്തുകയും ചെയ്ത ജില്ലാ സഹകരണ ബേങ്കിനോട് തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. വായ്പാ തുകയുടെ ഇരട്ടിയില്‍ കൂടുതല്‍ തുക പലിശയായി ഈടാക്കരുതെന്ന സുപ്രീംകോടതി വിധിയുടെയും സര്‍ഫേസി ആക്ടില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറോട് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നും എസ് ശര്‍മ്മ അറിയിച്ചു.

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കേസില്‍ സര്‍ഫേസി നിയമപ്രകാരം വീട് ജപ്തി ഭീഷണി നേരിടുന്ന അയ്യന്‍കുന്ന് സ്വദേശി നിഥിന്‍ ഫ്രാന്‍സിസിന്റെ വിഷയത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ പോലും അവസരം നല്‍കാത്ത നിയമമാണ് സര്‍ഫേസി ആക്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമീപിക്കേണ്ട ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിനിധി അഡ്വ. കെ ജെ ജോസഫ് കുറ്റപ്പെടുത്തി. ഏതാനും ലക്ഷങ്ങള്‍ മാത്രം വായ്പയെടുത്ത കേസുകളില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മാഫിയകളുടെ സഹായത്തോടെ ജപ്തി ചെയ്ത് വില്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സര്‍ഫേസി നിയമപ്രകാരം കൃഷി ഭൂമിയെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. ബാങ്കുകളല്ലാത്ത മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് ആളുകളെ വീടുകളില്‍ നിന്ന് പിടിച്ചിറക്കി ജപ്തി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഫാസി നിയമ പ്രകാരമുള്ള ജപ്തി നടപടികളെ തുടര്‍ന്ന് കര്‍ഷകരുള്‍പ്പെടെ നിരവധി പേര്‍ ജില്ലയില്‍ ഇതിനകം ആത്മഹത്യ ചെയ്തതായി കര്‍ഷക കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി ടി സഗുണന്‍ പറഞ്ഞു. സഹകരണ ബാങ്കുകളെ സര്‍ഫേസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലിശയടക്കം കുടിശ്ശിക അടക്കാന്‍ തയ്യാറാവുന്ന കേസുകളില്‍ അത് സ്വീകരിക്കാതെ ജപ്തി നടപടികളിലേക്ക് പോകുന്ന സംഭവങ്ങള്‍ ജില്ലയില്‍ നിരവധിയുണ്ടെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ ജനറല്‍ സെക്രട്ടറി എ പ്രദീപന്‍ അഭിപ്രായപ്പെട്ടു. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ ജനാധിപത്യ വിരുദ്ധ നിയമം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ് നിയമത്തിന്റെ മറവില്‍ ധനകാര്യസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് കോഴിക്കോട് ഹരിതസേന പ്രതിനിധി അഡ്വ. പ്രദീപ് കുമാര്‍ പറഞ്ഞു.

ബ്രിട്ടീഷുകാരുണ്ടാക്കിയ സിവില്‍ നിയമത്തില്‍ പോലും താമസിക്കുന്ന വീടുകള്‍ ജപ്തി ചെയ്യാന്‍ പാടില്ല. എന്നാല്‍ സര്‍ഫേസി നിയമത്തില്‍ ഇത് സാധ്യമാണ്. നിയമപ്രകാരം കൃഷി ഭൂമി ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം ബോധിപ്പിക്കാന്‍ വേദിയില്ലെന്നത് വിരോധാഭാസമാണ്. ജപ്തി പരസ്യം ചെയ്യാന്‍ ഒരു ലക്ഷത്തിലേറെ രൂപയും ജപ്തി ചെയ്ത വീടിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കിയ വകയില്‍ മൂന്നു ലക്ഷത്തിലേറെ രൂപയും വായ്പക്കാരനില്‍ നിന്ന് ഈടാക്കാന്‍ തീരുമാനമെടുത്ത കേസുകളും കോഴിക്കോട് ജില്ലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടിശ്ശിക ഈടാക്കുന്നതിന്റെ മറവില്‍ വായ്പക്കാരുടെ വീടും സ്വത്തും തട്ടിയെടുക്കാനുള്ള മാഫിയാ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് എസ്ഡിടിയു പ്രതിനിധി നൗഷാദ് മംഗലശ്ശേരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭവനവായ്പ ഉള്‍പ്പെടെയുള്ള ഈട് ആവശ്യമില്ലാത്ത വായ്പകളില്‍ പോലും ബാങ്കുകള്‍ ഈട് വേണമെന്ന് വ്യവസ്ഥ വയ്ക്കുന്ന സംഭവങ്ങള്‍ ജില്ലയിലുണ്ടെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ബേബി സുനാഗര്‍ പറഞ്ഞു. നിയമത്തിന്റെ മറവില്‍ ബാങ്കുകള്‍ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മേരി അബ്രഹാം, പുല്ലായിക്കൊടി ചന്ദ്രന്‍, നീലേശ്വരം സ്വദേശി മണികണ്ഠന്‍ എന്നിവരും തെളിവെടുപ്പില്‍ സംസാരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ നിയമസഭാ സമിതി അംഗങ്ങളായ ജെയിംസ് മാത്യു എംഎല്‍എ, അഡ്വ. ഉമ്മര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ജെസി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സര്‍ഫേസി. 2002ല്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമപ്രകാരം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ നേരിട്ട് ജപ്തി നടപടികള്‍ കൈക്കൊള്ളാനുള്ള അധികാരം ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതില്‍ കോടതിയുടെ ഇടപെടല്‍ സാധ്യമല്ലെന്ന പ്രത്യേകതയുമുണ്ട്.