കാക്കനാട്: ജില്ലയിലെ വിവിധ താലൂക്കുകളിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ പഠനം നടത്തിയ വിദഗ്ദ്ധ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നിയോഗിച്ച രണ്ട് സംഘങ്ങളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ പഠനം നടത്തിയത്.
കോതമംഗലം, കണയന്നൂര്‍, മൂവാറ്റുപുഴ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് പഠനം നടത്തിയ ശേഷമാണ് സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിന് റിപ്പോർട്ട് കൈമാറി. ഏറ്റവുമധികം ഉരുള്‍പൊട്ടല്‍ ,മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുള്ള കോതമംഗലം താലൂക്കിലാണ് സംഘം ആദ്യം പഠനം തുടങ്ങിയത്.
ഒരു ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറുമടങ്ങുന്ന രണ്ട് സംഘങ്ങളാണ് ജില്ലയിൽ പഠനം നടത്തയത്. ജിയോളജിസ്റ്റുകളായ എം. മനോജ്, മഞ്ചു സി.എസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരായ സ്മിത എം.എസ്, അമ്പിളി .പി എന്നിവരാണ്സംഘത്തിലുണ്ടായിരുന്നത്. റിപ്പോർട്ട് പഠിച്ച ശേഷം അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:
ജില്ലയിലെ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ പoനം നടത്തിയ വിദഗ്ദ്ധസംഘം ജില്ലാ കളക്ടർ എസ്. സുഹാസുമായി സംസാരിക്കുന്നു