പദ്ധതി വിഹിതം ചെലവഴിക്കുന്ന ഉത്തരവാദിത്വം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കുംഃ  കലക്ടര്‍


ഇടമലക്കുടി വില്ലേജ് ഓഫീസ് ഓണത്തിന്ശേഷം

ഇടുക്കി: പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നതിന്റെ ഉത്തരവാദിത്വം തദ്ദേശഭരണസ്ഥാപനധികൃതര്‍ക്കെന്നപോലെ വകുപ്പ് നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കുമുണ്ടെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ എട്ട് വില്ലേജില്‍ മാത്രമായിരുന്ന കെട്ടിടനിര്‍മ്മാണ നിയന്ത്രണം ജില്ല മുഴുവന്‍ ബാധകമാക്കിയ പുതിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വികസനസമിതി യോഗത്തില്‍ എംപിയും എംല്‍എയും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ പരിഹരിക്കാന്‍ സ്വീകരിച്ചത് യോഗത്തില്‍ വിശദീകരിച്ചു . ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഇടമലക്കുടിയില്‍ തന്നെ പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കണെമന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ  ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളും ജീവനക്കാര്‍ക്ക് താമസ സൗകര്യങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഇടമലക്കുടിക്ക് മാറ്റുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  മറുപടി നല്‍കി. ഓണത്തിനു ശേഷം ഇടമലക്കുടി വില്ലേജ് ഓഫീസ് ഇടമലക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പ്രദേശങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിന് 200 കിലോമീറ്ററിലധികം യാത്രചെയ്ത് അടിമാലി പത്താംമൈലില്‍ ടെസ്റ്റിന് ഹാജരാകണമെന്നതിനാല്‍ മൂന്നാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കണമെന്ന എംഎല്‍എയുടെ ആവശ്യം പരിഗണിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ശോച്യാവസ്ഥയിലായ തൊടുപുഴ- ഉപ്പുകുന്ന്-പാറമട  റോഡ് നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കളക്ടറേറ്റ് ജീവനക്കാര്‍ക്ക് വേണ്ടി തൊടുപുഴയില്‍ നിന്ന് ചെറുതോണിയിലേക്കും, ദേവികുളത്ത് നിന്ന് മൂന്നാറിലേക്കും കെഎസ്ആര്‍ടിസി  ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മൂന്നാര്‍ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് വ്യവസായിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പ്രത്യേക സര്‍ക്കാര്‍ ഉത്തരവ്  ജില്ലയില്‍ വ്യാപകമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലയ്ക്കുമെന്നും വികസനസമിതിയോഗത്തില്‍ എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കഞ്ഞിക്കുഴി തട്ടേക്കണ്ണി പ്രദേശങ്ങളില്‍ ജണ്ടക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് അയച്ച വനം വകുപ്പിന്റെ നടപടിയെ എം.പി അപലപിച്ചു.   എസ്.രാജേന്ദ്രന്‍ എംഎല്‍എ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കണ്ണന്‍ എം.വി.ജി ഐഎഫ്എസ് എന്നിവര്‍ സംസാരിച്ചു.