പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര്‍ പ്രേമലത 1962 ല്‍ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി. മലേഷ്യയില്‍ ജനിച്ചതിനാല്‍ വിസയോടുകൂടിയാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പാലക്കാട് സ്വദേശിയായ രാജ്കുമാറിനെ വിവാഹം ചെയ്തു. 1991 ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഇന്ത്യയുമായുളള ബന്ധം തെളിയിക്കുന്നതിനുളള രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വത്തിനായുളള ശ്രമങ്ങള്‍ നീണ്ടുപോയി. രണ്ടുവര്‍ഷം മുമ്പ് മലേഷ്യന്‍ പൗരത്വം പ്രേമലത റദ്ദ് ചെയ്തു. പതിറ്റാണ്ടുകളുടെ ശ്രമഫലമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രേമലതയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബുവും ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറും ചേര്‍ന്ന് പ്രേമലതയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.