കാട്ടാനശല്യം രൂക്ഷമായ മലമ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ ഫെന്‍സിങ് പുനര്‍നിര്‍മ്മിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അടിക്കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന പ്രവര്‍ത്തി ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുക, പുതുതായി അനുമതി ലഭിച്ച ഫെന്‍സിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക,  കാട്ടാന ശല്യം മൂലം വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം ബന്ധപ്പെട്ട വകുപ്പുകളില്‍ ഉറപ്പുവരുത്തുക, നിലവിലുള്ള സ്‌ക്വാഡിന് പുറമേ അധികമായി സ്‌ക്വാഡ് രൂപീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുക തുടങ്ങിയ  നിര്‍ദേശങ്ങളാണ് ചര്‍ച്ചചെയ്തത്. അടിയന്തരമായി ഇടപെടുന്നതിനായി മുഴുവന്‍ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും യോഗം തീരുമാനിച്ചു.
കാട്ടാനശല്യം പരിഹരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടിയെടുക്കാനും ലക്ഷ്യമിട്ട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ. പി ഷൈജ അധ്യക്ഷയായി.
പന്നിമട രണ്ട് കിലോ മീറ്റര്‍, പാറങ്ങോട്ടു കുളമ്പ് ഒന്നര കിലോ മീറ്റര്‍, വാളയാര്‍ -വട്ടപ്പാറ രണ്ട് കിലോ മീറ്റര്‍, ഊറോളി- 2.6 കിലോ മീറ്റര്‍ എന്നീ ഫെന്‍സിംഗ് പ്രവര്‍ത്തികളുടെ നിര്‍മാണത്തിനാണ് പുതുതായി അനുമതി ലഭിച്ചിട്ടുള്ളത്.
യോഗത്തില്‍  വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സി ഉദയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിതിന്‍ കണിച്ചേരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പുതുശ്ശേരി, മലമ്പുഴ ,മരുതറോഡ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മലമ്പുഴ കൃഷി അസി.ഡയറക്ടര്‍, മൂന്ന് പഞ്ചായത്തിലെ കൃഷി ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു .