കൊല്ലം: ചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്. കൃഷിയിടത്തിലെ വൈവിദ്ധ്യത്തിന്റെ നിറവ് കാണാം ചാത്തന്നൂര്‍ എം.സി. പുരത്തുള്ള രാജേന്ദ്ര മനയിലെത്തിയാല്‍. മീരാബായി എന്ന വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യവും കാര്‍ഷികക്ഷേമ കൃഷി വികസന വകുപ്പിന്റെ പദ്ധതികളും ഇവിടെ കൈകോര്‍ക്കുന്നു.
ജൈവകൃഷി രീതികള്‍ പിന്തുടര്‍ന്നാണ് ഇവിടെ സമ്മിശ്ര കൃഷിയില്‍ സമ്പൂര്‍ണ      വിജയം ഉറപ്പിക്കാനായത്. വീടിനോട് ചേര്‍ന്ന ഒന്നരയേക്കറില്‍  നാട്ടിലെ കാലവസ്ഥയ്ക്ക് ചേരില്ലെന്ന് കരുതപ്പെട്ടിരുന്ന ബീറ്റ്‌റൂട്ടും ക്യാരറ്റും കോളിഫ്‌ളവറും ക്യാബേജും ബീന്‍സും ഒക്കെയുണ്ട്.  പാഷന്‍ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മുസംബി തുടങ്ങി   വിവിധ പഴവര്‍ഗ്ഗങ്ങളും.
പച്ചക്കറി-പഴവര്‍ഗ്ഗ കൃഷിക്ക് പുറമേ പശുക്കളുമുണ്ട്. മീനും, കോഴിയും  വേറെ. തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പാവല്‍, പയര്‍, മത്തന്‍, കുമ്പളം, ചേന, കാച്ചില്‍ തുടങ്ങിയവയും വിളയുന്നു.
വിവാഹ ശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് കൊണ്ടുവന്ന ചീര വിത്തില്‍ നിന്നുമാണ് മീരയുടെ കാര്‍ഷിക ജീവിതത്തിന്റേയും തുടക്കം. ഇന്നത് മികച്ച വരുമാന മാര്‍ഗമായി മാറിയിരിക്കുകയാണ്.
ചീര ഒരു സീസണില്‍ വിറ്റ് രണ്ടു ലക്ഷം രൂപവരെ വരുമാനം കിട്ടിയിട്ടുണ്ടെന്ന് മീര തന്നെ സാക്ഷ്യപ്പെടുത്തി. കാലവസ്ഥയ്ക്കനുസൃതമായി പച്ചക്കറികള്‍ നട്ട് വിളവെടുക്കുകവഴി കൃഷിയിടം നിരന്തരം സജീവമാക്കുന്നു. ഒമ്പത് വര്‍ഷം പ്രായമുള്ള റബ്ബര്‍ തൈകള്‍ വെട്ടി മാറ്റിയാണ്  ഇവിടെ കൃഷിയിടം ഒരുക്കിയത്.
കൃഷിയില്‍ പുതുപരീക്ഷണങ്ങളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്ലാസുകളാണ് ഇതിന് പ്രചോദനമെന്ന് മീര പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ  ക്ലാസില്‍ നിന്ന് നേടിയ അറിവുമായി മീന്‍ വളര്‍ത്തല്‍ തുടങ്ങി കഴിഞ്ഞു. മീന്‍കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായാണ് നല്‍കിയത്.
കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണപിന്തുണയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്നതെന്ന് അനുഭവം സാക്ഷ്യപ്പെടുത്തി ഈ വീട്ടമ്മ പറയുന്നു. കൃഷിഭവന്‍ മുന്‍കൈയെടുത്താണ് വിവിധ പദ്ധതികളിലേക്കുള്ള അറിവും അര്‍ഥവും പകര്‍ന്ന് നല്‍കിയത്. പുതുതായി കൃഷിയിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം സഹായം വലിയ പ്രോത്സാഹനമാണെന്നും അവര്‍ വ്യക്തമാക്കി.
കൃഷിഭവനും ചാത്തന്നൂര്‍ അഗ്രോ സര്‍വീസ് സെന്ററും വഴിയാണ്  വിത്തുകളും തൈകളും ലഭിച്ചത്. ബയോഗ്യാസ് പ്ലാന്റില്‍   നിന്നുള്ള  സ്ലറിയാണ്  ഇവയ്ക്കുള്ള വളം. ചാത്തന്നൂരിലെ ഇക്കോഷോപ്പ് വഴിയാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും വിറ്റഴിക്കുന്നത്. പ്രാദേശിക വില്‍പ്പനയും ഉണ്ട്.  കാല്‍ ലക്ഷത്തില്‍ അധികം രൂപ മാസവരുമാനം ഇങ്ങനെ ലഭിക്കുന്നു.
സര്‍ക്കാര്‍ സഹായം കൃഷി വകുപ്പ് വഴി ലഭിക്കുന്ന സാഹചര്യത്തില്‍ കൃഷി കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനത്തിലുമാണ് മീര.  പ്രവാസ ജീവിതം മതിയാക്കിയ ഭര്‍ത്താവ് രാജേന്ദ്രന്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. മക്കളായ  ഹരികൃഷ്ണനും ദുര്‍ഗാദത്തനും സഹായിക്കാന്‍ ഒപ്പം കൂടാറുണ്ട്.
ജൈവകൃഷി രീതിയിലൂടെ ജീവിതം വിജയം കൊയ്ത് പുതിയൊരു മാതൃക തീര്‍ക്കുകയാണ് ഈ വീട്ടമ്മ. ഇതു കണക്കിലെടുത്ത് മികച്ച കര്‍ഷകയ്ക്കുള്ള  സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടം നേടാനുമായി. ഇതിനകം കാര്‍ഷിക രംഗത്ത്  ഒട്ടേറെ പുരസ്‌കാരങ്ങളും  മീര നേടിയിട്ടുണ്ട്.