കൊച്ചി: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂർണ്ണ പുകയില നിയന്ത്രണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്നു . ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും പുകയില നിയന്ത്രണത്തിനായി ഒരു നോഡൽ ഓഫീസറെ നിശ്ചയിക്കാനും ,നോഡൽ ഓഫീസർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന അധ്യാപകൻ, വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവ് നിയമം അനുശാസിക്കുന്ന വിധം പുകയില വിൽപ്പനരഹിതമാക്കാനുള്ള കർശന നടപടിയെടുക്കണം. നിയമം പാലിക്കാത്ത സന്ദർഭങ്ങളുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യേണ്ടതും സ്കൂൾ പരിസരം പുകയില രഹിതമെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാന അധ്യാപകന്റെ ഉത്തരവാദിത്തമാണെന്നും യോഗത്തിൽ ചർച്ച ചെയ്തു.
പുകയില വിൽപ്പന നടത്തുന്ന കടകൾക്ക് ലൈസൻസ് നൽകുമ്പോൾ പുകയില നിയന്ത്രണ നിയമ നിബന്ധനകൾ പാലിച്ചു കൊള്ളാം എന്ന സാക്ഷ്യപത്രം കട ഉടമകൾ ഒപ്പിട്ട് നൽകണമെന്നും യോഗത്തിൽ തീരുമാനമായി. ഇന്ത്യൻ പുകയില നിയന്ത്രണ നിയമപ്രകാരം പുകവലി നിരോധന സൂചന ബോർഡ്, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ, പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് ശിക്ഷാർഹമാണ് എന്ന സൂചന ബോർഡ്, പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് വാര ദൂര പരിധിക്ക് പുറത്താണ്, പുകയിലയോ- പുകയില ഉൽപ്പന്നങ്ങളോ പ്രദർശിപ്പിച്ച് വിൽക്കുന്നില്ല തുടങ്ങിയ നിബന്ധനകളാണ് സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എല്ലാ മാസവും അവസാന വെള്ളിയാഴ്ച പുകയില നിയന്ത്രണ സമിതിയുടെ ഉന്നതതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും തീരുമാനമായി. ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസൻ , തൃക്കാക്കര എസ്.ഐ മനേഷ് കെ.പി, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബി.സുരേഷ്, എഡ്രാക് പ്രതിനിധി മനോജ് ഭാസ്ക്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.