* മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം.ഒ.യു. ഒപ്പുവയ്ക്കും
ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരും റീജിയണൽ കാൻസർ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഏർപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുള്ള അമീൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവരുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 16 ന് കരാറിൽ (എം.ഒ.യു.) ഒപ്പിടും. തുടർന്ന് ആർ.സി.സി.യിൽ രാവിലെ 10 മണിക്ക് കരാറിന്റെ വിവിധ വശങ്ങളെപ്പറ്റി മാധ്യമങ്ങളുമായി മന്ത്രിമാർ സംവദിക്കും.
ഇന്ത്യയുടെ അയൽരാജ്യമായ മാലദ്വീപിൽനിന്ന് നിരവധി പേരാണ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. മാലദീപ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് കാൻസർ ചികിത്സാ രംഗത്ത് കേരളം സഹായിക്കുന്നത്. കാൻസർ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലുമുള്ള റീജിയണൽ കാൻസർ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാൻസർ പ്രതിരോധം, കാൻസർ ചികിത്സ, രോഗനിർണയ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കാൻ റീജിയണൽ കാൻസർ സെന്റർ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കും. ഇതുവഴി മാലദ്വീപിലെ ജനങ്ങൾക്ക് ഗുണമേ•യുള്ള കാൻസർ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും.
കാൻസർ നിയന്ത്രണ ചികിത്സാ രംഗത്തുള്ള ആർ.സി.സി.യുടെ ദീർഘകാല അനുഭവ സമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ കരാർ. ഇതനുസരിച്ച് മാലദ്വീപിലെ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ജീവനക്കാർ എന്നിവർക്ക് ആർ.സി.സി.യിൽ പ്രത്യേക പരിശീലനം നൽകും. ആർ.സി.സി.യിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് മാലദ്വീപിലെ കാൻസർ ആശുപത്രികളിൽ ഡെപ്യൂട്ടഷൻ നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.
ഏറെ പ്രത്യേകതകളുള്ള മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് സംവിധാനം ഉൾപ്പെടെയുള്ളവ മാലദ്വീപിലെ ജനങ്ങൾക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നൽകുന്നത്. കാൻസർ രജിസ്ട്രി ഉണ്ടാക്കാനും സഹായിക്കും.