കുഞ്ഞുണ്ണി മാഷ് അപകർഷതാ ബോധത്തിൽനിന്ന് മലയാളി സമൂഹത്തെ മോചിപ്പിച്ചു: മുഖ്യമന്ത്രി

അപകർഷതാ ബോധത്തിൽനിന്ന് മലയാളി സമൂഹത്തെ മോചിപ്പിച്ചുവെന്ന വലിയ സംഭാവനയാണ് കുഞ്ഞുണ്ണി മാഷ് സ്വന്തം കവിതകളിലൂടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ വലപ്പാട് കുഞ്ഞുണ്ണി മാഷിന്റെ വീടിന്റെ സമീപം നിർമ്മിച്ച സ്മാരകം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാതൃഭാഷയെ സ്നേഹിക്കേണ്ടതിനെക്കുറിച്ചും ഇംഗ്ലീഷ് കൊണ്ടുള്ള കൊളോണിയൽ വിധേയ മനോഭാവം കുടഞ്ഞെറിയേണ്ടതിനെ കുറിച്ചും കുഞ്ഞുണ്ണി മാഷ് ഉദ്ബോധിപ്പിച്ചു. മലയാളത്തെ മറന്ന് മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളിയുടെ പൊങ്ങച്ച മനോഭാവത്തിന് നേരെ അദ്ദേഹം കവിതയിലൂടെ കൂരമ്പുകൾ തൊടുത്തു.

മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാത്തതിൽ ദുഃഖിതനായാണ് അദ്ദേഹം മരിച്ചത്. എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണം, ഭരണഭാഷ മലയാളം എന്നീ നയങ്ങളും ഇപ്പോൾ, പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിൽ കൂടി ചോദ്യങ്ങൾ ലഭ്യമാക്കാനുള്ള തീരുമാനവുമെല്ലാം കുഞ്ഞുണ്ണി മാഷിന്റെ ആഗ്രഹ പൂർത്തീകരണത്തിന്റെ ഭാഗം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കായകൽപ സ്മാരക അവാർഡിന് അർഹമായ തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ബജറ്റ് വിഹിതമായ 25 ലക്ഷം രൂപയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് നൽകിയ 13 ലക്ഷവും ഗീത ഗോപി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നുള്ള നാല് ലക്ഷവും വിനിയോഗിച്ചാണ് സ്മാരകം നിർമ്മിച്ചത്.

ഗീത ഗോപി എം.എൽ.എ അധ്യക്ഷയായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർ സ്മാരകത്തിലെ ലൈബ്രറി ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ തോമസ് മുഖ്യമന്ത്രിക്ക് ഉപഹാരസമർപ്പണം നടത്തി.

സ്മാരകം രൂപകൽപന ചെയ്ത സ്റ്റുഡിയോ മരം എൻവയോൺമെന്റൽ ഡിസൈൻ ആൻഡ് ഇന്നവേഷൻസ് പ്രവർത്തകരെ ജില്ലാ കളക്ടർ എസ് ഷാനവാസും സ്മാരക നിർമാണ ഏജൻസി കോസ്റ്റ്ഫോർഡ് പ്രവർത്തകരെ കേരളസാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനനും ആദരിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവൻ, ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അജയഘോഷ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഗീത മണികണ്ഠൻ, ഗ്രാമപഞ്ചായത്തംഗം സി.കെ. കുട്ടൻ മാസ്റ്റർ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അശോകൻ ചരുവിൽ, സ്മാരക സമിതി സെക്രട്ടറി വി.ആർ. ബാബു, അംഗങ്ങളായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉഷ കേശവരാജ് എന്നിവർ സംസാരിച്ചു.