ഗുരുവായൂർ വികസനം: സ്ഥലപരിമിതിക്ക് പരിഹാരം കാണണം-മുഖ്യമന്ത്രി

പ്രതിദിനം ആയിരങ്ങൾ എത്തുന്ന ക്ഷേത്രനഗരിയായ ഗുരുവായൂരിനെ അതിന് അനുസൃതമായി വികസിപ്പിക്കണമെന്നും സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്ഥലപരിമിതിക്ക് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്്റ്റേഷന്റെ ഓഫീസിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുരൂവായൂർ വികസനത്തിന് സ്ഥലപരിമിതിക്ക് പരിഹാരം കാണാൻ എഴുപ്പ വഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയോ കാലമായി പ്രത്യേക വൈകാരിക ബന്ധത്തോടെ ഗുരുവായൂരിൽ താമസിക്കുന്നവരേയും ഇവിടെ കച്ചവടം നടത്തുന്നവരേയും ഒഴിപ്പിക്കുമ്പോൾ ആ വൈകാരികതലം കണക്കിലെടുക്കണം.

തൃപ്തികരമായ പുനരധിവാസം, ശാസ്ത്രീയവും കൃത്യവുമായ പഠനം, സുദീർഘമായ ചർച്ചകൾ എന്നിവ അനിവാര്യമാണ്. വികസനത്തിന് സഹകരണം നൽകണം എന്ന മാനസികാവസ്ഥയിൽ എല്ലാവരും എത്തണമെന്ന് വികസനം ഒഴിവാക്കി ഈ ക്ഷേത്രനഗരിക്ക് ഏറെ കാലം മുന്നോട്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശബരിമലയടക്കം എല്ലാ ക്ഷേത്രങ്ങളിലും എത്തുന്ന വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളുടെ പക്ഷം നിന്ന് അവരുടെ താൽപര്യസംരക്ഷണമാണ് സർക്കാർ ചെയ്യുന്നത്.

അമ്പലംവിഴുങ്ങികളുമായി മാത്രമേ സർക്കാർ ഒത്തുതീർപ്പാവാതെയിരുന്നിട്ടുള്ളൂ. ഗുവുവായൂർ ക്ഷേത്രത്തിന്റെ സ്ഥലമാണ് കോടതി നിർദേശ പ്രകാരം പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി ആഭ്യന്തരവകുപ്പിന് കൈമാറിയതെന്ന് മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന്റെ ആദ്യഘട്ടമായി 2.85 കോടി അനുവദിച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, കെ.വി. അബ്ദുൽഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി.എസ് രേവതി ടീച്ചർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.