ഇടുക്കി ചിറകുള്ള വിസ്മയങ്ങളുടെ പറുദീസയെന്ന് പക്ഷി-ശലഭ-തുമ്പി സര്‍വ്വെ. തിരുവിതാംകൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും സംസ്ഥാന വനം വന്യ ജീവി വകുപ്പും സംയുക്തമായി ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ നാലു ദിവസത്തെ സര്‍വ്വെയിലാണ്  നയനാനന്ദ വിസ്മയങ്ങളുടെ കലവറയാണ് ഇടുക്കിയെന്ന് കണ്ടെത്തിയത്. മലമുഴക്കി വേഴാമ്പല്‍, ചിത്രാംഗദന്‍ മരംകൊത്തി, കാട്ടുവേലി തത്ത, തീകാക്ക പക്ഷികുല താരങ്ങളെയാണ് വനത്തിനുള്ളില്‍ കണ്ടെത്തിയിട്ടുള്ളത്.

വലുപ്പത്തില്‍ അല്‍പം ചെറുതാണെങ്കിലും സൗന്ദര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത പഞ്ചനേത്രി, വനദേവത, ഗരുഡശലഭം, ബുദ്ധമയൂരി, പൊന്തചാടന്‍, മണ്ടവരയന്‍ ശരവേഗന്‍, കുഞ്ഞിവാലന്‍, പൊട്ടുവാലാട്ടി, കരിനീലകടുവ നീലരാജന്‍, നവാബ് മഞ്ഞപാപ്പാത്തി എന്നിവയാണ് ഇടുക്കിയുടെ പുതിയ ശലഭറാണിമാര്‍. വനം ജീവനക്കാരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുടെ 60 അംഗ സംഘവുമാണ് വനത്തില്‍ സര്‍വ്വെ നടത്തിയത്. തിരുവിതാംകൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയെക്കൂടാതെ ബി ബി സി ബാംഗ്ലൂര്‍, എഫ് ഇ ആര്‍ എന്‍ വയനാട്, റ്റി എന്‍ ബി എസ് കോയമ്പത്തൂര്‍ സംഘടനകളും സര്‍വ്വെയ്ക്കുണ്ടായിരുന്നു.

സെപ്റ്റംബര്‍ 26 ന്  ഇടുക്കി വന്യ ജീവി സങ്കേതം വാര്‍ഡന്‍ പി.യു. സാജു സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒ സാബി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ ഒരുക്കം പൂര്‍ത്തിയാക്കിയശേഷമാണ് സംഘം നിരീക്ഷണത്തിനായി വനത്തില്‍ കയറിയത്. പത്തു കേന്ദ്രങ്ങളിലായി വന്യ ജീവികളുടെ ആവാസ വ്യവസ്ഥ നിരീക്ഷിച്ച് പുതിയ വിസ്മയങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പത്തു വര്‍ഷം മുന്‍പ് നടത്തിയ സര്‍വ്വെ അപേക്ഷിച്ച് നമ്മുടെ നിതാന്ത സംരക്ഷണംകൊണ്ട് ഇടുക്കിയുടെ വന്യ ജീവി സമ്പത്തില്‍ വന്‍ പുരോഗതി കൈവിക്കാന്‍ കഴിഞ്ഞതായും സര്‍വ്വെ നിരീക്ഷിച്ചു. അന്നു 76 ഇനം ശലഭങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി 182 ഇനങ്ങളെയാണ് കണ്ടെത്താനായത്.  പഞ്ചനേത്രി, വനദേവത, ഗരുഡശലഭം, ബുദ്ധമയൂരി, പൊന്തചാടന്‍, മണ്ടവരയന്‍ ശരവേഗന്‍, കുഞ്ഞിവാലന്‍, പൊട്ടുവാലാട്ടി, കരിനീലകടുവ നീലരാജന്‍, നവാബ്, മഞ്ഞപാപ്പാത്തി എന്നിവയാണ് ഇവയില്‍ ഏറെ ശ്രദ്ധേയം.

സംസ്ഥാന ശലഭമായ ബുദ്ധമയൂരിയുടെ സാന്നിദ്ധ്യം വിവിധ ഇയങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയശലഭമായ സതേണ്‍ ബേര്‍ഡ് വിങിനെ നിരവധി സ്ഥലങ്ങളില്‍ കണ്ടെത്തി. യൂറേഷ്യയില്‍ നിന്നെത്തിയ ഭൂഖണ്ഡാതന്തര അതിഥിയായ പെയ്ന്റഡ് ലേഡിയും ഇടുക്കിയുടെ വിസ്മയങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണ്.
പക്ഷിരാജന്‍മാരുടെ 132 ഇനങ്ങളാണ് ഇക്കുറി സംഘാംങ്ങളുടെ ദൃഷ്ടില്‍പ്പെട്ടത്.

അതില്‍ കേമന്‍ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ തന്നെ. വിരിഞ്ഞ വാലുള്ളതും, നീല താടിയുള്ളതും തേന്‍ കുടിയന്‍മാരും ചിത്രാംഗദന്‍ മരംകൊത്തിയും മോഹിപ്പിക്കുന്ന മായക്കാഴ്ചകളാണ്. ഗജരാജ സംഘത്തെയും മ്ലാവ്, കാട്ടു നായ, നീര്‍ നായ എന്നിങ്ങനെ ഒട്ടനവധി സസ്തനികളേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദേശാടന ശലഭങ്ങളുള്‍പ്പെടെ ഏകദേശം 20 ഇനങ്ങളുടെ വിവരങ്ങള്‍ സര്‍വ്വെയില്‍ ശേഖരിച്ചിട്ടുണ്ട്. പതിനഞ്ചോളം ഉറുമ്പ് വര്‍ഗ്ഗത്തെകണ്ടെത്തിയതുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് വന്യജീവി സംരക്ഷണത്തിന് പുതിയ രൂപരേഖ തയ്യാറാക്കുമെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സര്‍വ്വെ പറയുന്നു.