കൊല്ലം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സയന്‍സിന്റെ നേതൃത്വത്തില്‍ കുണ്ടറയില്‍ തുടങ്ങുന്ന ഫിഷറീസ് പഠന-പരിശീലന-ഗവേഷണ കേന്ദ്രത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറ ടെക്‌നോപാര്‍ക്കിന് സമീപം അനുവദിച്ച 10 ഏക്കര്‍ ഭൂമി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോളജ് തുടങ്ങുന്നത് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. മത്സ്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ശാസ്ത്രീയ അറിവുകള്‍ പകരുന്നതിനും അവസരമൊരുങ്ങുകയാണ്. കായലുമായി ചേര്‍ന്ന മത്സ്യവിഭവ സമ്പത്തും അനുബന്ധ വിഷയങ്ങളും പഠന വിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സംരംഭം പ്രയോജനപ്പെടുത്താം.

സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയിലെ തൊഴില്‍ സാധ്യതാ വര്‍ധനയ്ക്കും കാരണമാകും. സാങ്കേതിക പരിജ്ഞാനം പകരുക വഴി സുരക്ഷിതമായ മത്സ്യബന്ധന രീതികള്‍ സംബന്ധിച്ചും ശാസ്ത്രീയ അറിവ് പകരാനാകും. ജില്ലയിലെ സുപ്രധാന പഠന കേന്ദ്രമായിട്ട് കോളജ് പ്രവര്‍ത്തിക്കും. അനുവദിച്ച പ്രദേശം വീണ്ടും അളന്ന് കൃത്യത ഉറപ്പാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടങ്ങാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവിടെ കോളജിനൊപ്പം മറ്റു സ്ഥാപനങ്ങള്‍ കൂടി തുടങ്ങുന്നത് പരിഗണനയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.