പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാര്‍  അവതരിപ്പിച്ച എനിക്ക് പറയാനുള്ളത്  തെരുവ് നാടകത്തില്‍ ലഹരിക്ക് അടിമപ്പെട്ട വരുടെ ജീവിതത്തിന്റെ പതനം അമ്മ മനസ്സിലൂടെ പ്രതിഫലിപ്പിച്ച് കാണിക്കുകയാണ്.

കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന വിധമായിരുന്നു അവതരണം.നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തി ആകേണ്ട യുവതലമുറ ലഹരിക്കടിമപ്പെടുന്നതിലെ അപകടത്തെയും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന തീരാ നഷ്ടവും നാടകത്തിലൂടെ തുറന്നുകാട്ടി.

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ കണ്ണാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അവതരിപ്പിച്ച തെരുവ് നാടകം.

എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന് രൂപം നല്‍കിയിട്ടുള്ളത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ വി ജെ ശ്രീജി സംവിധാനവും എം എന്‍ സുരേഷ് ബാബു രചനയും കെ ജഗജിത് സംഗീത സംവിധാനവും നിര്‍വഹിച്ച നാടകം  ഇതുവരെ 105 വേദികളില്‍ അരങ്ങേറിയിട്ടുണ്ട്. മഹാത്മാവായെത്തിയ ചാച്ചാ ശിവരാജന്‍ നാടകം അവതരിപ്പിച്ച എക്‌സൈസ് വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ചു. ഒരാളുടെ ലഹരി ഉപയോഗത്തിന് നിരപരാധികള്‍ ഉള്‍പ്പെടെ ഇരകളാകുന്നുണ്ടെന്ന് എന്ന് അദ്ദേഹം പറഞ്ഞു.