ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തുറമുഖങ്ങളുടെ വികസനത്തിനും അനുബന്ധ സൗകര്യ വികസനത്തിനും കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടു. രാജ്യത്തെ തുറമുഖങ്ങളുടെ വികസനവും വ്യാപാരവും സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത 17-മത് മാരിടൈം സ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി ആവശ്യങ്ങള്‍ ഉന്നയിച്ചത്.

കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിയിലും മറ്റ് 17 തുറമുഖങ്ങളിലുമായി സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് സംസ്ഥാനം ലക്ഷ്യമാക്കുന്നത്. വിഴിഞ്ഞം തുറമുഖവികസനം അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍, പുരാതന തുറമുഖങ്ങളായ ആലപ്പുഴ, കൊടുങ്ങല്ലൂര്‍ എന്നിവയുടെ വികസനവും തുറമുഖങ്ങളിലേക്കുള്ള റെയില്‍ റോഡ് ഗതാഗത സൗകര്യം വിപുലപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികള്‍ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നത്.

കൊച്ചി തുറമുഖത്തെ ഡ്രജ്ജിംഗ് ചെലവ് വഹിക്കുന്നതിനുള്‍പ്പെടെ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടു. അടിസ്ഥാന  സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ തുറമുഖ ശേഷി വിപുലീകരിക്കുക, പുതിയ ഇന്ത്യന്‍ തുറമുഖ നിയമത്തിന്റെ കരട് തയ്യാറാക്കല്‍, തുറമുഖങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളും  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും, ഉപേക്ഷിച്ച കപ്പലുകള്‍ നീക്കം ചെയ്യല്‍, പ്രവര്‍ത്തന രഹിതമായ തുറമുഖങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേന്ദ്ര ഷിപ്പിംഗ് സഹ മന്ത്രി (സ്വതന്ത്ര ചുമതല) മന്‍സുഖ് എല്‍ മാണ്ഡവ്യ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തുറമുഖവകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും, അനുബന്ധ മന്ത്രാലങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും, കേരളത്തില്‍ നിന്നും സംസ്ഥാന തുറമുഖ വകുപ്പു സെക്രട്ടറി സഞ്ജയ് കൗള്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം ബീന എന്നിവരും യോഗത്തില്‍ പങ്കെടുത്തു.