കോഴിക്കോട്: പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാര കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് തൊഴിൽ-എക്സൈസ്  വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര -ചെമ്പ്ര – കൂരാച്ചുണ്ട് റോഡ് പരിഷ്ക്കരണ പ്രവൃത്തി ഉദ്ഘാടനം ഉണ്ണിക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾ പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലൊക്കെ ജാഗ്രത പുലർത്തുന്നുണ്ട് അത് നല്ലതാണ്.  ഒരുപാട് കാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് റോഡുകളുടെ ഫണ്ടുകൾ പാസാകുന്നത്. പരാതികളുണ്ടെങ്കിൽ റോഡ് പണി തടസപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കരുത്.

പേരാമ്പ്രേ രജിസ്ട്രാർ ഓഫീസിന്റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. റസ്റ്റ് ഹൗസ് പരിഷ്ക്കരണം പൂർത്തിയായി കഴിഞ്ഞു . ചെമ്പ്ര റോഡ് നവീകരണ പ്രവൃത്തി  മെയ്യിൽ  പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം റീന അധ്യക്ഷത വഹിച്ചു. റോഡിന്റെ  ഒന്നാംഘട്ട പ്രവൃത്തിക്ക് നാല്  കോടി രൂപയാണ് അനുവദിച്ചത്. പേരാമ്പ്ര മുതൽ പുറ്റും പൊയിൽ വരെയാണ് ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.  പൊതുമരാമത്ത് അസി.എക്സി എഞ്ചിനീയർ ശ്രീജിത്ത് എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ ബാലൻ,  മുൻ എംഎൽഎ .എ കെ പത്മനാഭൻ മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത കൊമ്മിണിയോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീധരൻ കല്ലാട്ട് താഴ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .