തൊണ്ണൂറ് ദിവസം കൊണ്ട് പൂര്‍ത്തീകരണം

കൊച്ചി: കൊച്ചിനഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് ഡിസംബര്‍ 31നകം അന്തിമരൂപരേഖയാകുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. വെള്ളക്കട്ട് ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തൊണ്ണൂറ് ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ർ പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്കരിക്കുക.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യുട്ടൂീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കുവാന്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല.

കൊച്ചി മെട്രോ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാഖറേ, കൊച്ചി മെട്രോ ലിമിറ്റഡ് എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി, വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍, റെയില്‍വേ അധികൃതര്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.