ശബരിമല തീര്‍ഥാടകര്‍ക്ക് ഗതാഗത തടസങ്ങളില്ലാതെ സുരക്ഷിത യാത്രയൊരുക്കാന്‍ സേഫ് സോണ്‍ പദ്ധതിക്ക് കഴിയണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.  മണ്ഡല-മകരവിളക്ക് മഹോത്സവസമയത്ത് പരമാവധി അപകടങ്ങള്‍ കുറയ്ക്കുവാന്‍ പദ്ധതിയിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീര്‍ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സേഫ്റ്റി അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കുന്ന സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഇലവുങ്കലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷം മുന്‍പെയുള്ളതിനേക്കാള്‍ 40-45 ശതമാനം വാഹനങ്ങള്‍ തീര്‍ഥാടനകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതിനനുസരിച്ച് തീര്‍ഥാടകരുടെ എണ്ണവും കൂടുന്നുണ്ട്. തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് തടസങ്ങളില്ലാതെ വാഹനഗതാഗതം ഉറപ്പുവരുത്താനും അപകടങ്ങള്‍ കുറയ്ക്കുവാനും കഴിയണം.
തകരാറിലാകുന്ന വാഹനങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും 400 കിലോമീറ്റര്‍ പരിധിയിയില്‍ ഒരുക്കിയിട്ടുണ്ട്. സേഫ് സോണിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആറു ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും എല്ലാ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇലവുങ്കല്‍ സേഫ്‌സോണ്‍ മെയിന്‍ കണ്‍ട്രോളിംഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പട്രോളിംഗ് വാഹങ്ങളുടെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പദ്ധതിരേഖയുടെ പ്രകാശനം റോഡ് സുരക്ഷ കമ്മീഷണര്‍ എന്‍.ശങ്കര്‍ റെഡി റോഡ് സേഫ്റ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇളങ്കോവന് നല്‍കി പ്രകാശനം ചെയ്തു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ, വാര്‍ഡ് മെമ്പര്‍മാരായ രാജന്‍ വെട്ടിക്കല്‍, ഉഷാകുമാരി രാധാകൃഷ്ണന്‍,  സേഫ്‌സോണ്‍ കണ്‍വീനറായ പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ്, സേഫ്‌സോണ്‍ സ്പെഷ്യല്‍ ഓഫീസര്‍ പി.പി സുനില്‍ ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനത്തിന് മുന്നോടിയായി പമ്പ ഗസ്റ്റ് ഹൗസില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സേഫ് സോണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ചേര്‍ന്നു.