ഡിസംബര്‍ രണ്ടാം വാരത്തോടെ കൊല്ലം തുറമുഖത്ത് കണ്ടെയ്‌നര്‍ കപ്പലുകള്‍ എത്തുമന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുടര്‍ച്ചയായി ഇത്തരം കപ്പലുകള്‍ വരുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. ഇതോടെ കൊല്ലം വളരെ ഏറെ തിരക്കുള്ള തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി തുറമുഖത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

എസ് എസ് മാരിടൈം എന്ന കമ്പനിയുടെ കണ്ടെയ്‌നര്‍ കപ്പലുകളാണ് എത്തുന്നത്. കപ്പല്‍ അടുക്കുന്നതിന് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ തുറമുഖ വകുപ്പ് ഒരുക്കി കൊടുക്കും. ആവശ്യമായ രേഖകളുടെ കാലതാമസം ഇല്ലാതാക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൈല്‍, സിമന്റ്, വളം, പഞ്ചസാര, എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറമുഖത്ത് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, തൂത്തുക്കുടി കേന്ദ്രീകരിച്ച് ചരക്ക് നീക്കം നടത്തുന്ന ഈ കമ്പനിക്ക് കൊല്ലം തുറമുഖത്തെ സെന്‍ട്രല്‍ ഹബ്ബായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. കൊല്ലത്ത് എത്തുന്ന ചരക്ക് കപ്പല്‍ മാര്‍ഗം കൊല്‍ക്കത്തയില്‍ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വളത്തിന് പത്തനംതിട്ട, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ഉണ്ട്.

നഗരത്തിലെ വ്യപാരികളുടെ ആവശ്യത്തിന് അനുസരിച്ച് പഞ്ചസാരയുടെ വിപണനത്തിനും സാധ്യത കൂടുതലാണ്. കമ്പനി പ്രതിനിധി മഹാദേവന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു, ബോര്‍ഡ് അംഗം വി മണിലാല്‍, എം പി ഷിബു, എം കെ ഉത്തമന്‍, സി ഇ ഒ വിനോദ് കെ ആര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എബ്രഹാം വി കുര്യാക്കോസ് തുടങ്ങിയവര്‍ സന്നിഹിതരായി.