സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍)  കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്‌സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നിവയെ പരാജയപ്പെടുത്തിയാണ് നടുഭാഗം ചുണ്ടന്‍  അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
3:43.91 മിനിറ്റ് കൊണ്ട് നടുഭാഗം ഒന്നാമതായി തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:49:95 മിനിറ്റും ദേവസ് 3:52.00 മിനിറ്റും കൊണ്ട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വരും വര്‍ഷങ്ങളില്‍ കല്ലട ജലോത്സവത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി  പറഞ്ഞു. ജലോത്സവം ആരംഭിക്കുന്നത് ഒരു മാസം മുന്‍പ് തന്നെ സംഘാടക സമിതിയും മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കമ്മിറ്റികള്‍ രൂപീകരിക്കും ചെയ്യണം. വള്ളംകളിയുടെ മത്സരങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സക്കാര്‍ പ്രത്യേക ശ്രദ്ധയൂന്നിയതിനാലാണ് ചാമ്പ്യന്‍സ് ലീഗ് പോലുള്ള സംരഭങ്ങള്‍ കേരളത്തില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക് ടര്‍ ബി അബ് ദുല്‍ നാസര്‍, ടൂറിസം വകുപ്പ് ഡയറക് ടര്‍ പി ബാലകിരണ്‍, റൂറല്‍ എസ് പി ഹരിശങ്കര്‍, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്യ സി സന്തോഷ്, അരുണാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂലിയറ്റ് നെല്‍സന്‍, കെ ശോഭന, കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന ഷാഹി, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ടൂറിസം ഡെപ്യൂട്ടി ഡയറക് ടര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിബിഎല്‍ കാണാനെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.സിബിഎല്ലിലെ അവസാന മത്സരം നവംബര്‍ 23 ന് കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിക്കൊപ്പം നടക്കും. കൊല്ലത്ത് നടക്കുന്ന പന്ത്രണ്ടാമത് മത്സരങ്ങളിലെ ചാമ്പ്യന്  25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും. ബുക്ക്‌മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സ്‌ററാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും.

ഹീറ്റ്‌സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (3:43.91 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ‘നെരോലാക് എക്‌സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ’ സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു. യൂണിഫോമില്‍ പിഴവ് വരുത്തിയതിന് വീയപുരം ചുണ്ടന് (പ്രൈഡ് ചേസേഴ്‌സ്) ഹീറ്റ്‌സില്‍ അഞ്ച് സെക്കന്റ് അധികം ചുമത്താന്‍ സിബിഎല്‍ ഭരണ സമ്മിതി തീരുമാനിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 31 ന് നെഹൃട്രോഫി വള്ളം കളിയോടെ ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ തുടങ്ങിയ സിബിഎല്‍-ലെ 11 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ നടുഭാഗം പരാജയമറിഞ്ഞുള്ളൂ. ആദ്യ മൂന്നു മത്സരത്തിലെ ജയത്തിലൂടെ ഒന്നാം ഹാട്രിക് സ്വന്തമാക്കിയ നടുഭാഗം അഞ്ച് മുതല്‍ 11 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച് ട്രിപ്പിള്‍ ഹാട്രിക്കും നേടി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന മത്സരത്തില്‍ യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) മാത്രമേ നടുഭാഗം വിജയം വിട്ടുകൊടുത്തിട്ടുള്ളു.