ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിൽ പത്തു ശതമാനമാണ് ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം. ഇത് 20 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ടൂറിസം പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മടവൂർപ്പാറ വിനോദ സഞ്ചാര പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാനത്ത് വിജയകരമായി വിവിധ പദ്ധതികൾ നടപ്പാക്കാനും പരിപാടികൾ സംഘടിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ദുരന്തമുണ്ടായപ്പോഴും ശബരിമല മണ്ഡല മകരവിളക്കു സീസണിലും തിരുവനന്തപുരത്ത് ലോകകേരളസഭയുടെ ഭാഗമായി വസന്തോത്‌സവം സംഘടിപ്പിച്ചപ്പോഴുമെല്ലാം ഈ കൂട്ടായ്മ ഫലപ്രദമായി. വസന്തോത്‌സവം സർക്കാർ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഒന്നേകാൽ ലക്ഷം ജനങ്ങളാണ് കനകക്കുന്നിൽ എത്തിയത്. 60 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ വന്നു. 45 ലക്ഷം രൂപയാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത്. ശബരിമല മഹോത്‌സവത്തിലും വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനമുണ്ടായതിനാൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറി. ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറാൻ കഴിഞ്ഞു. സാധാരണഗതിയിൽ നൂലാമാലകളിൽ കുടുങ്ങേണ്ട നടപടികൾ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് വേഗത്തിലായത്. വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടപ്പാക്കാനാവുന്നത് സർക്കാരിന്റെ വിജയമാണ്.
കഴക്കൂട്ടം മണ്ഡലത്തിൽ 24 കോടി രൂപയുടെ വിവിധ ടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ഉത്‌സവ് പരിപാടി മടവൂർപ്പാറയിൽ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. മടവൂർപ്പാറയിൽ ഏഴു കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കും. കോട്ടേജുകൾ, അഡ്വഞ്ചർ സോൺ, ആംഫി തിയേറ്റർ, കഫറ്റീരിയ, കല്ലിരിപ്പിടങ്ങൾ, നടപ്പാതകൾ, ഹരിത കുടിലുകൾ ഉൾപ്പെടെയുള്ള നിർമ്മാണമാണ് ഇവിടെ നടത്തുക. ടൂറിസത്തിന് അനന്ത സാധ്യതയുള്ള പ്രദേശമാണ് മടവൂർപ്പാറയെന്ന് അദ്ദേഹം പറഞ്ഞു.
മടവൂർപ്പാറയിൽ റോക്ക് ആർട്ട് മ്യൂസിയത്തിന്റെ സാധ്യത പുരാവസ്തു വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള പുരാതന ക്ഷേത്രങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, പള്ളികൾ, ഇവിടങ്ങളിലെ ശിൽപ സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള പദ്ധതികൾ പുരാവസ്തു വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. മടവൂർപ്പാറയെ വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന വിധത്തിൽ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മേയർ വി. കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോർജ്, കെ. ടി. ഐ. എൽ സി. എം. ഡി കെ. ജി. മോഹൻലാൽ, പുരാവസ്തു വകുപ്പ് ഡയറക്ടർ റജികുമാർ, കൗൺസിലർമാരായ സിന്ധു ശശി, ഷീല കെ. എസ്, ബിന്ദു എസ്, പ്രദീപ് കുമാർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.