ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ കലോത്സവമെത്തുമ്പോള്‍ മത്സരവേദികളില്‍ തിളങ്ങാനാവില്ലെന്ന നിരാശ കാരണം മാറി നില്ക്കാനില്ലെന്ന് മേലാങ്കോട്ടെ യുപി സ്‌കൂള്‍ കുട്ടികള്‍. പതിനെട്ട് വാദ്യങ്ങളില്‍ മുമ്പനായ ചെണ്ടയുടെ താളവട്ടത്തില്‍ വാദ്യവിസ്മയം തീര്‍ക്കാന്‍ പരിശീലനം നേടിയ നാലാം ക്ലാസ് തൊട്ട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് കലോത്സവ വിശേഷം നാടെങ്ങും കൊട്ടി അറിയിക്കുക. തായമ്പക വിദഗ്ധന്‍ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തില്‍ മണികണ്ഠ മാരാര്‍ ഉപ്പിലിക്കൈ, മടിക്കൈ ജയകൃഷ്ണമാരാര്‍ , മടിക്കൈ ഹരീഷ് മാരാര്‍ എന്നിവരാണ് ഒരു മാസം കൊണ്ട് താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിര്‍ക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചത്. കരിങ്കല്ലില്‍ പുളി വടി കൊണ്ട് കൊട്ടി അധ്യയനത്തിന് മുടക്കം വരുത്താതെ ദിവസവും രാവിലെ 7.30 തൊട്ട് ഒമ്പത് മണി വരെയായിരുന്നു പരിശീലനക്ലാസ്.

നാലാം കാലത്തില്‍ തുടങ്ങി ഇടക്കലാശവും കുഴമറിയലും ഒടുവില്‍ കൊട്ടിക്കലാശവും

പഞ്ചാരിയില്‍ നാലാം കാലത്തില്‍ തുടങ്ങി മേളം അഞ്ചാം കാലത്തിലേക്ക് കടന്ന് ഇടക്കലാശവും കുഴമറിയലും കഴിഞ്ഞ് മേലാങ്കോട്ടെ കുട്ടിക്കൂട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നതോടെ കാഴ്ചക്കാരും അറിയാതെ താളം പിടിക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ മൂന്നായി തിരിച്ച് 20 പേര്‍ വീതം വലംതലയും ഇലത്താളവും വായിക്കും. കൊമ്പും കുഴലും താളമിടുമ്പോള്‍ മേളപ്പന്തിയാവും കലോത്സവ നഗരി.