വയോജനങ്ങള്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ കാത്തിരുന്നു പ്രയാസപ്പെടേണ്ടതില്ല. ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഇപ്പോള്‍ തൊട്ടടുത്തെത്തും. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അറുപതു കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭ്യമാവുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്താണ് ഗ്രാമീണ ആരോഗ്യസംരക്ഷണത്തിന് കരുത്തേകുന്ന നവീനമായ ‘സഞ്ചരിക്കുന്ന ആതുരാലയം’ പദ്ധതി നടപ്പിലാക്കിയത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുന്നത്. ഓരോ പഞ്ചായത്തിലും അഞ്ചു ക്യാമ്പുകള്‍ വീതമാണ് പ്രവര്‍ത്തിക്കുക.

30 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി ചെലവിടുന്നത്. ഓരോ പഞ്ചായത്തിലും വയോജന സര്‍വേയും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തിയാണ് രോഗികളെ കണ്ടെത്തുന്നത്. ഇവര്‍ക്കായി ആഴ്ച്ചയില്‍ ഒരിക്കല്‍ ഓരോ പഞ്ചായത്തിലും വാഹനമെത്തി രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്ന് നല്‍കും. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും കേന്ദ്രത്തില്‍ നിന്ന് മുടങ്ങാതെ മരുന്ന് വാങ്ങാം. ഡോക്ടര്‍,നഴ്‌സ്, ഫാര്‍മസിസ്റ്റ്, എന്നിവരടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിലുള്ളത്.

ക്യാമ്പ് കലണ്ടര്‍ അനുസരിച്ചാണ് ഓരോ പ്രദേശത്തെയും സന്ദര്‍ശനം. രക്തസമ്മര്‍ദ്ദം,പ്രമേഹം, കൊളസ്‌ട്രോള്‍, ആസ്തമ, വൃക്ക രോഗികള്‍, ഹൃദ്‌രോഗികള്‍ എന്നിവര്‍ക്കുള്ള ചികിത്സാ സംവിധാനമാണ് സഞ്ചരിക്കുന്ന ആതുരാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. കിടത്തി ചികിത്സയോ കൂടുതല്‍ പരിശോധനയോ വേണ്ടവരെ പുല്‍പ്പള്ളി, പനമരം സാമൂഹ്യാരോഗ്യകേന്ദ്രങ്ങലെത്തിച്ച് ചികിത്സ നല്‍കുന്നു. ഇതുവരെ രണ്ടായിര ത്തിലധികം രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമായിട്ടുണ്ട്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുവാനും ഇതിലൂടെ സാധിക്കുന്നുണ്ട്. വയോജന ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമാകുന്ന രീതിയിലാണ് സഞ്ചരിക്കുന്ന ആതുരാലയം സജ്ജീകരിച്ചിരിക്കുന്നത്. ജനകീയ കൂട്ടായ്മ പദ്ധതി നടത്തിപ്പിന് കരുത്തുപകരുന്നു.