ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേകം കലാകായിക മത്സരങ്ങൾ നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്ഷേമനിധി തൊഴിലാളികൾക്കും മക്കൾക്കുമായി സംഘടിപ്പിച്ച കലാകായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് പ്രത്യേകം കഴിവുകളാണുള്ളത്. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രത്യേക മേള അടുത്ത വർഷം മുതൽ സംഘടിപ്പിക്കും.

പ്രായമായവർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ലോട്ടറി വിൽപ്പന മേഖലയിൽ ഉള്ളത്. ഇവർക്ക് മാന്യമായ വരുമാനം ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ലോട്ടറി തൊഴിലാളികളുടെ ക്ഷേമം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ലോട്ടറി തൊഴിലാളികളുടെ സഹായത്തിനായി ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത്. ക്ഷേമനിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഒരുപാടു സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ് സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ഡബ്ലിയു. സക്കറിയ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ആർ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്തു.