പഴശ്ശിരാജയുടെ ഇരുന്നൂറ്റിപ്പതിനഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനവും ചരിത്രസെമിനാറും ഒ.ആര്‍. കേളു എം.എല്‍. എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി മാനന്തവാടി ഡി. എഫ്. ഒ. ഓഫീസില്‍ നിന്നും പഴശ്ശികൂടിരത്തിലേക്ക് സ്മൃതിയാത്രയും നടത്തി.

നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിയ വീരപഴശ്ശിയെ നാം എല്ലാ കാലത്തും നെഞ്ചോടു ചേര്‍ക്കണമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍.സോന, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി.സധു, നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.ടി.ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും പഴശ്ശിരാജയും ‘ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ ഡോ:കെ.സി. വിജയരാഘവന്‍, ‘ചെറുത്ത് നില്‍പ്പ് സമരങ്ങളുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ:കെ.എം.ജയശ്രീ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ചരിത്ര സെമിനാറുകള്‍, ക്വിസ് മത്സരം, കലാകായിക മത്സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സി.കെ. ശിവദാസനും സംഘവും അവതരിപ്പിച്ച തീയാട്ട് എന്ന നാടന്‍ കലാവിഷ്‌കരണത്തോടുകൂടിയാണ് ഒരാഴ്ച നീണ്ട പഴശ്ശി ദിനാചരണത്തിനു തിരശ്ശീല വീണത്.