കൊച്ചി: കൊതുകു നശീകരണം ഫലപ്രദമാകണമെങ്കിൽ ഓരോരുത്തരും ഉറവിടനശീകരണത്തിൽ വ്യക്തിഗതശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ജില്ലയിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായി ഗാന്ധിനഗർ ഉദയ കോളനി പരിസരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബോധവൽകരണവും കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന് സ്പോൺസർഷിപ്പിലൂടെ ഒരു ലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പനി വന്നാൽ ഉടനെ ചികിത്സ തേടണം. നീണ്ടു നിൽക്കുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. ഫോൺ നമ്പർ 04842373616.

വീടിനുള്ളിലെ അലങ്കാരച്ചെടി വളർത്തലും മറ്റും കൊതുക് വളരാൻ കാരണമാകുന്നില്ലെന്ന് ഉറപ്പാക്കണം. ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ട, ടയറുകൾ, കുപ്പികൾ മുതലായവ വീട്ടുപരിസരങ്ങളിൽ നിന്നും നീക്കം ചെയ്യണം. ഇടക്കിടെ ഓരോരുത്തരും വീട്ടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്നും അറിയിച്ചു. വാടകക്ക് താമസിക്കുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു.

ആരോഗ്യവകുപ്പ് നടത്തുന്ന മോസ്കിറ്റോ ഫോഗിങ് അടക്കമുള്ള വിവിധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ അഭ്യർത്ഥിച്ചു. കൊതുകിനെ തടയാൻ പ്രതിരോധം മാത്രമാണ് പോംവഴി. ഒരു പ്രദേശത്ത് പരമാവധി 100 മീറ്റർ ദൂരത്താണ് കൊതുക് സഞ്ചരിക്കുക. അതായത് ഒരു പ്രദേശത്ത് ഡെങ്കിപ്പനി വ്യാപനമുണ്ടായാൽ ആ പ്രദേശത്തുള്ളവരാണ് അതിന് ഉത്തരവാദികൾ. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലേ പ്രജനനം നടത്താറുള്ളൂ. വളരെ കുറച്ച് ജലത്തിൽ ഇവ പെറ്റുപെരുകും. വലിച്ചുകെട്ടിയ ഷീറ്റ്, സൺഷേഡ് തുടങ്ങിയവയിൽ കൊതുകു വളരുന്നത് പൊതുവേ ശ്രദ്ധയിൽ പെടാറുമില്ല. ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്ന കടകളിലെ സോസാക്കുപ്പി, സർബത്ത് കുപ്പി തുടങ്ങിയവയും കൊതുകിന് വളരാൻ സാഹചര്യമൊരുക്കുന്നു. ഓരോരുത്തരും വീടിന്റെയും സ്ഥാപനത്തിന്റെയും ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധിച്ചാൽ കൊതുകു പെരുകുന്നത് തടയാനാകും.

ഉദയ കോളനി പ്രദേശത്തെ വീടുകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം സന്ദർശനം നടത്തി. ബോധവൽകരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

അഡീഷണൽ ഡി എം ഒ ഡോ.എസ്.ശ്രീദേവി, വാർഡ് കൗൺസിലർ പൂർണിമ നാരായണൻ, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസൻ, മലേറിയ ഓഫീസർ എം.സുമയ്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി തുടങ്ങിയവർ പങ്കെടുത്തു.