കൊച്ചി:  പ്രകൃതിദുരന്തങ്ങൾ വന്നാൽ ദുരിതബാധിത പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള വിവിധോദ്ദേശ്യ അഭയകേന്ദ്രത്തിന് പറവൂർ വടക്കേക്കരയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ തറക്കല്ലിട്ടു.
കഴിഞ്ഞ പ്രളയങ്ങൾ ജില്ലയിൽ ഏറ്റവുമധികം ആളുകൾക്കും വീടുകൾക്കും നാശം വിതച്ച മേഖലയിൽത്തന്നെ കേന്ദ്രം ഒരുക്കാനാകുന്നത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.  ഏത് ദുരന്തമുണ്ടായാലും ദുരിതബാധിതരെ താൽകാലികമായി മാറ്റിപ്പാർപ്പിക്കാനൊരിടം എന്ന നിലയിൽ ദീർഘകാലമായി ഇത്തരത്തിലൊരു കേന്ദ്രത്തിനായുള്ള ശ്രമത്തിലായിരുന്നു.    ലോക ബാങ്കിന്റെ സഹായത്തിൽ  കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിൽ ഒന്നരലക്ഷത്തിലധികം പേരാണ് 2018ലെ പ്രളയത്തിൽ വിവിധ  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്.
കക്ഷി രാഷട്രീയ ജാതി മത ചിന്ത കൾക്കതീതമായി എല്ലാവരും ഉണർന്നു പ്രവർത്തിച്ചു.  പൊതുജനങ്ങളും വിവിധ സംഘടനകളും ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരുമെല്ലാം ദുരന്തത്തെ നേരിടാൻ പ്രാപ്തരായിക്കഴിഞ്ഞു.  ആൺ-പെൺ വ്യത്യാസമില്ലാതെ,  യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവത്തിനും ആ ദിനങ്ങളിൽ കേരളം സാക്ഷിയായി.   ഈ സൗഹൃദവും സഹകരണവും തുടരണമെന്നും മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ്, പ്രളയം, വേലിയേറ്റം 
തുടങ്ങിയ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിർമിക്കുന്നത്.    തുരുത്തിപ്പുറം  എസ്എൻ വി ഗവ.എൽപി സ്കൂളിനു സമീപത്തായാണ് നിർമാണം.  ദുരിതാശ്വാസ ക്യാമ്പാക്കാനും അല്ലാത്തപ്പോൾ സ്കൂൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന വിധമായിരിക്കും കെട്ടിടത്തിന്റെ രൂപകൽപ്പന. അല്ലാത്ത സമയങ്ങളിൽ യോഗങ്ങൾ നടത്താനും മറ്റു പരിപാടികൾക്കും നടത്തുന്ന കാര്യവും പരിഗണനയിലാണ്.
ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് അഭയകേന്ദ്രങ്ങളിൽ ഒന്നാമത്തെ കെട്ടിടമാണ് തുരുത്തിപ്പുറത്തേത്.  ലോകബാങ്ക് മാനദണ്ഡമനുസരിച്ച്  995 ചതുരശ്ര മീറ്ററിൽ മൂന്ന് നില കെട്ടിടമാണ് പണിയുന്നത്.  ഒരേ സമയം 800 മുതൽ 1000 പേർക്കു വരെ താമസിക്കാം.  കുടിവെള്ള സൗകര്യം, ശൗചാലയങ്ങൾ, പ്രഥമ ശുശ്രൂഷ സൗകര്യം തുടങ്ങിയവ പ്രത്യേകം സജ്ജമാക്കും.  5,56,84,243 രൂപയാണ് നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.  പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല.
വി.ഡി.സതീശൻ എം എൽ എ അധ്യക്ഷത വഹിച്ചു.  ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളിൽ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ്, പറവൂർ തഹസിൽദാർ എം.എച്ച്.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.