പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ
പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുളള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാന ഡിവിണ്ടന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡണ്ട് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കുകയും 4-ാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡണ്ട് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകൻ അറിയാതെ തന്നെ നാടിന്റെ വികസന പ്രക്രിയിൽ പങ്കാളിയാവുന്നയെന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. സംസ്ഥാനത്തിന്റെ മൂലധന വിനിയോഗത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജം പകരാനും നിക്ഷേപം സഹായിക്കുന്നു. കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക. 45000 കോടി രൂപയുടെ വികസന പദ്ധതികൾ അംഗീകരിച്ച കിഫ്ബി നിക്ഷേപകരുടെ പണത്തെ വലുതാക്കുമെന്നുറപ്പുണ്ട്. ബാങ്കുളിലെ മൃതനിക്ഷേപമായി പണം സൂക്ഷിക്കുന്നതിന് പകരം പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപിച്ചാൽ നിക്ഷേപത്തുക ചെറുതായാലും വലുതായാലും നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുക. ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് ഈ പദ്ധതിയുടെ പ്രത്യേകത. സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടി നിക്ഷേപത്തിനുറപ്പ് വരുത്താം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സുരക്ഷിതമല്ലാത്ത പദ്ധതികളിൽ സമ്പാദ്യം നിക്ഷേപിച്ച് വഞ്ചിതരാകുന്ന പ്രവാസികളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാതലങ്ങളിൽ ഒരു നിക്ഷേപ ഉപദേശക സമിതി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സാമ്പത്തിക വിദഗ്ധരേയും പ്രൊഫഷണലുകളേയും ഉൾപ്പെടുത്തിയാവും വിദഗ്ധ സമിതി രൂപീകരിക്കുക.
പ്രവാസി ഡിവിഡണ്ട് പദ്ധതിയുടെ രൂപീകരണത്തിന് പ്രവാസി ക്ഷേമ ബോർഡും അതിന്റെ ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദും വഹിച്ച പങ്ക് അഭിനന്ദനീയമാണ്. പ്രവാസികളയ്ക്കുന്ന പണമാണ് നമ്മുടെ വിദേശ നാണയ ശേഖരത്തിന്റെ കരുതൽ എന്നാൽ പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനുളള ഒരു പദ്ധതിയും വിദേശനാണയ ശേഖരം സൂക്ഷിക്കുന്ന കേന്ദ്ര സർക്കാർ ഇത് വരെ ചെയ്തിട്ടില്ല. ആ പശ്ചാത്തലത്തിലാണ് പരിമിതികൾക്കകത്ത് നിന്ന് പ്രവാസി ക്ഷേമം ഉറപ്പ് വരുത്താനുളള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ആ അർത്ഥത്തിൽ രാജ്യത്തിന് മാതൃകയാണീ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രവാസി ഡിവിഡണ്ട് പദ്ധതിയിൽ ആദ്യ നിക്ഷേപതുകയായ 40 ലക്ഷം രൂപയ്ക്കുളള സർട്ടിഫിക്കറ്റ് പ്രവാസിയായ ഡോ. റീമോൾ അലക്‌സിന് വേണ്ടി ബന്ധു തോമസ് ഡാനിയിൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങി. പ്രമുഖ വ്യവാസികളായ ഉജാല രാമചന്ദ്രൻ, കെ കെ രാമകൃഷ്ണൻ കൊടകര, പ്രമോദ്, പ്രവീൺ എന്നിവർ നിക്ഷേപ തുകയുടെ ചെക്കുകൾ മുഖ്യമന്ത്രിക്ക് കൈമാറി.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, കെ വി അബ്ദുൾഖാദർ എംഎൽഎ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ സത്യജിത്ത് രാജൻ സ്വാഗതവും കേരള പ്രവാസി ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രമുഖ ഗായകരായ രമേശ് നാരായണൻ, വി ടി മുരളി, സിത്താര, മധുശ്രീ നാരായണൻ എന്നിവർ അവതരിപ്പിച്ച പണ്ടുകെട്ടിയ പാട്ടികൾ വീണ്ടും എന്ന സംഗീതപരിപാടി അരങ്ങേറി.