എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഗവ. ഹോമിയോ ഡിസ്പൻസറി കെട്ടിട ഉദ്ഘാടനം നമ്പ്രത്തു കരയിൽ നിർവഹിക്കുകയായി രുന്നു മന്ത്രി. ഓരോ കുടുംബത്തിലും മെഡിക്കൽ സർവീസ് എത്തുക എന്ന ഒരു പൊതു ലക്ഷ്യം സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണം.   കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ  പ്രൈമറി ഹെൽത്ത്‌ സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

കിഴരിയൂർ പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് പതിനഞ്ചു ലക്ഷം രൂപ എൻഎച്ച്എം വഴി ചെലവഴിക്കുന്നുണ്ട്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി 45 ലക്ഷം രൂപ നൽകാൻ  തീരുമാനിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. പുഴകളിലും നദികളിലും മണലും ചെളിയും അടിഞ്ഞു കിടക്കുന്നത് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ദുരന്തനിവാരണ വിഭാഗം   ഇവ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ഇതിനായി  നടപടിയെടുക്കും. ഇതുവഴി നിരവധി ആളുകൾക്ക് തൊഴിൽ ചെയ്യാനുള്ള അവസരം  ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിതലമുറയ്ക്കായി പ്രകൃതിയെ  സംരക്ഷിക്കണം. പുഴകളും നദികളും  വീണ്ടെടുക്കണം. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലും കൊയിലാണ്ടി നഗരസഭയിലുമായി ഒഴുകുന്ന നായാടൻ പുഴ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണം. അനധികൃതമായി കയ്യേറിയവർ സ്വയം അത് വിട്ടുനൽകണമെ ന്നും മന്ത്രി പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പിനോട് പുഴയുടെ സംരക്ഷണതിനും  പുഴയുടെ തീരം കെട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കാനും  ആവശ്യപ്പെടും. ജനങ്ങൾക്ക് അവരുടെ ജീവിതത്തിനാവശ്യമായ നിലയിൽ പുഴയെ ഉപയോഗിക്കാൻ സാധിക്കണം.

പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികാഘോഷ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ റെനി പി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഹോമിയോ ഡോ പ്രീത, മെഡിക്കൽ ഓഫീസർ ഡോ. ലവീന, കീർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഫീക്ക്‌, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.