കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തുടക്കം കുറിക്കും. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്.
ഫെബ്രുവരി ഒന്നു മുതലാണ് പദ്ധതി പ്രാവര്‍ത്തികമാകുക. കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഈ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. കാക്കനാട്ടും സൗത്തിലും നാലു വീതം ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട് കളക്ടറേറ്റിന് സമീപം അളകാപുരി, ലിബ, അയോദ്ധ്യ, വാഴക്കാലയില്‍ ഗാലക്‌സി എന്നീ ഹോട്ടലുകളിലാണ് കൂപ്പണുകള്‍ നല്‍കി ഭക്ഷണം കഴിക്കാനാകുക. സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണഅ സൗജന്യ ഭക്ഷണം.
ജലാശയങ്ങളുടെ നവീകരണത്തിനായി എന്റെ കുളം എറണാകുളം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നതിനുള്ള പുതുയുഗം, ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന പരിശീലനത്തിനുള്ള റോഷ്‌നി തുടങ്ങിയ പദ്ധതികളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. കുട്ടമ്പുഴയിലെ ആദിവാസി മേഖലയില്‍ സമഗ്രാരോഗ്യ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.