പ്രാദേശിക റോഡുകളുടെ പുനർനിർമ്മാണത്തിന് 961 കോടി രൂപ

പ്രളയത്തിൽ തകർന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961.24 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റർ റോഡുകൾ പ്രളയത്തിൽ തകർന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.

ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയിൽ)
തിരുവനന്തപുരം – 26.42
കൊല്ലം – 65.93
പത്തനംതിട്ട – 70.07
ആലപ്പുഴ – 89.78
കോട്ടയം – 33.99
ഇടുക്കി – 35.79
എറണാകുളം – 35.79
തൃശ്ശൂർ – 55.71
പാലക്കാട് – 110.14
മലപ്പുറം – 50.94
കോഴിക്കോട് – 101
വയനാട് – 149.44
കണ്ണൂർ – 120.69
കാസർഗോഡ് – 15.56

‘മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി’ എന്ന പേരിലാണ് പുനർനിർമ്മാണ പദ്ധതി നടപ്പാക്കുക. റോഡ് പ്രവൃത്തിയുടെ മേൽനോട്ടത്തിന് പ്രാദേശികതലത്തിൽ സമിതി രൂപീകരിക്കുന്നതാണ്. ഇതു കൂടാതെ ജില്ലാതലത്തിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും.

സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്നു; ആദ്യഘട്ടത്തിൽ 1,000 തസ്തികകൾ

സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ആയിരം തസ്തികകൾ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകൾ പ്രകാരമായിരിക്കും തസ്തികകൾ സൃഷ്ടിക്കുക. റിക്രൂട്ട്‌മെന്റ് (നേരിട്ടുള്ള നിയമനം), പരിശീലനം, വിന്യാസം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. സംസ്ഥാന പോലീസ് മേധാവി, കേരള പോലീസ് അക്കാദമി ഡയറക്ടർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

സർക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങൾക്കും സുരക്ഷ നൽകുന്നതിനാണ് 2011-ൽ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതൽ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവിൽ 979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയർത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.

സംസ്ഥാന ആരോഗ്യ ഏജൻസി രൂപീകരിക്കുന്നു

കേരള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജൻസി രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 33 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സൊസൈറ്റിയായ സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ (സി-സ്റ്റെഡ്) പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനിൽ താൽക്കാലിക / കരാർ / ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 13 പേരെ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. ഇവരിൽ 6 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരാണ്.

സ്റ്റീൽ ആന്റ് ഇൻഡസ്ട്രീയൽ ഫോർജിംഗ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പുല്ലാനിക്കാട്ട് സുരേഷിനെ നിയമിക്കാൻ തീരുമാനിച്ചു.

ഹാന്റ്‌വീവ് മാനേജിംഗ് ഡയറക്ടറായി അനൂപ് നമ്പ്യാരെ നിയമിക്കാൻ തീരുമാനിച്ചു.

മുൻ കൃഷി ഡയറക്ടർ എ.ആർ. അജയകുമാറിനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കാൻ തീരുമാനിച്ചു.