പള്‍സ് പോളിയോ വാക്സിനേഷന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി  ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ജില്ലയില്‍ 1,387 ബൂത്തുകളും 47 മൊബൈല്‍ ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും വാക്സിനേഷന്‍ നല്‍കുന്നതിനായി സജ്ജീകരിച്ചു. റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്‍ഡുകള്‍, മേളകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ജനുവരി 19 ന് ബൂത്തുകളിലും 20,  21 തീയതികളില്‍ വീടുകളിലെത്തിയും വാക്‌സിനേഷന്‍ നല്‍കും. വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിന് 3,206 ടീമുകള്‍ രൂപീകരിച്ചു.

ജില്ലയില്‍ അഞ്ചു വയസുവരെ പ്രായമുള്ള 1,72,070 കുട്ടികളാണുള്ളത്.   വാക്‌സിനേഷന് വരുമ്പോള്‍ മാതാപിതാക്കള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള പ്രതിരോധ കാര്‍ഡും കൊണ്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ ടിമ്മി ആര്‍ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.