കന്നുകാലികളെ ബാധിക്കുന്ന ലംപി സ്‌കിൻ രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കാപ്രിപോക്സ് ഇനത്തിൽപ്പെട്ട പോക്സ് വൈറസാണ് രോഗകാരണം. കൊതുക്, ഈച്ച, പട്ടുണ്ണികൾ തുടങ്ങിയ പരാദജീവികളിലൂടെയാണ് രോഗം പകരുന്നത്. കന്നുകാലികളെ ബാധിക്കുന്ന രോഗം മറ്റു മൃഗങ്ങളെയോ മനുഷ്യരേയോ ബാധിക്കില്ലെന്നും രോഗസാംക്രമിക നിരക്കും മരണ നിരക്കും താരതമ്യേന കുറവായതിനാലും കർഷകർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്ന പനിയും തുടർന്ന് ശരീരമാസകലമുണ്ടാകുന്ന മുഴകളുമാണ് പ്രധാന രോഗ ലക്ഷണം. വായ, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലും രോഗലക്ഷണം കാണാറുണ്ട്. ശരീരം ശോഷിക്കുക, കഴല ഗ്രന്ഥികളുടെ വീക്കം, കൈകാലുകളിലെ നീർവീക്കം, പാലുൽപാദനത്തിലെ കുറവ്, അബോർഷൻ, വന്ധ്യത തുടങ്ങിയവയും രോഗലക്ഷണങ്ങൾക്കൊപ്പം കാണാറുണ്ട്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗവിമുക്തരാകുമെങ്കിലും പാലുല്പാദനത്തിലെ കുറവ് നീണ്ടു നിൽക്കും.

രോഗ സംക്രമണം നിയന്ത്രിക്കുന്നതിനായി കന്നുകാലികളെ പുതുതായി വാങ്ങുന്നത് ഒഴിവാക്കണം, രോഗലക്ഷണമുള്ളവയെ പ്രത്യേകം പാർപ്പിക്കണം, കന്നുകാലികളുടെ ശരീരത്തിലെ പരാദ ജീവികളെ നശിപ്പിക്കണം, തൊഴുത്ത് അണുനാശിനികൾ ഉപയോഗിച്ച് ശുചിയാക്കണം.
രോഗം സംബന്ധിച്ച് ജാഗ്രത പാലിക്കാൻ സംസ്ഥാനത്തൊട്ടാകെയുള്ള ക്ലിനിക്കൽ, ലബോറട്ടറി, ഡിസീസ് ഇൻവെസ്റ്റിഗേഷൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ കേസുകളിൽ ജില്ലാ ലബോറട്ടറി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയം നടത്തുന്നുണ്ട്. വകുപ്പിന്റെ സംസ്ഥാനതല റഫറൽ ലബോറട്ടറി സമുഛയമായ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ രോഗനിർണയത്തിനുള്ള സംവിധാനമുണ്ട്. അതത് പ്രദേശത്തെ വെറ്ററിനറി ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കാം.
രോഗം സംബന്ധിച്ച സംശയങ്ങൾക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറായ 0471 2732151 ൽ വിളിക്കാം.