കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇനി തരിശു നിലങ്ങള്‍ ഉണ്ടാകില്ല. തരിശ് നിലങ്ങള്‍ തിരഞ്ഞുപിടിച്ച് കൃഷിയിറക്കുകയാണ് കാറഡുക്ക ബ്ലോക്ക്. 2017-22 ലെ പദ്ധതിയല്‍ ഉള്‍പ്പെടുത്തി തരിശു രഹിത ബ്ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ കാറഡുക്കയില്‍ പുരോഗമിക്കുകയാണ്. തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഭൂവുടമകളില്‍ നിന്നും പാട്ടത്തിനെടുത്ത് കുടുംബശ്രീ യൂണിറ്റുകള്‍ കൃഷി ഇറക്കും. കൃത്യമായ പരിചരണത്തിലൂടെ ലഭിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ ഇക്കോ ഷോപ്പുകളിലൂടെയും എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റിലൂടെയും വിതരണം ചെയ്യും. ആരോഗ്യവും വിളകളിലെ ഗുണമേന്‍മയും പച്ചക്കറിയിലെ സ്വയം പര്യാപ്തതയുമാണ് പദ്ധതിയിലൂടെ ബ്ലോക്കിന്റെ  ലക്ഷ്യം. 24.834 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കുകയാണ്് ലക്ഷ്യം. കൃഷി വകുപ്പ് നടപ്പിലാക്കുന്ന 50 ഹെക്ടര്‍ തരിശ്‌നില കൃഷി കൂടാതെയാണ് ബ്ലോക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. നാടന്‍ കൃഷിരീതികളിലൂടെ നരമ്പന്‍, കക്കിരി, വെള്ളരി, മുളക്, ചീര, പയറുവര്‍ഗ്ഗങ്ങള്‍, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് തരിശു  ഭൂമിയില്‍ കൃഷി ചെയ്യുക. കൃഷിഭവനുകള്‍ മുഖേന കണ്ടെത്തിയ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്.
തരിശു ഭൂമിയില്‍ കൃഷി ചെയ്യാം
 
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തരിശ് ഭൂമിയില്‍ കൃഷി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന ആനുകൂല്യത്തിനായി പഞ്ചായത്തില്‍ അപേക്ഷിക്കാം. പഞ്ചായത്ത് സമിതി അംഗീകരിച്ച ഗുണഭോക്തൃ പട്ടിക ബ്ലോക്ക് പഞ്ചായത്തിലേക്ക് അയക്കും. പാട്ടകൃഷി രീതിയാണ്  അവലംബിക്കുന്നത്. ഭൂവുടമ 200 രൂപയുടെ മുദ്ര പേപ്പറില്‍ കൃഷിചെയ്യാനായി കുടുംബശ്രീ യൂണിറ്റിന് ഭൂമി വിട്ടു നല്‍കുന്നുവെന്ന് കാണിച്ച് സമ്മത പത്രവും 2019-20 വര്‍ഷം നികുതി അടച്ച രസീറ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇപ്രകാരം കൃഷി ചെയ്യുമ്പോള്‍ ഗുണഭോക്താവിന്  ഒരു ഹെക്ടറിന് 25000 രൂപയും ഭൂവുടമയ്ക്ക് 5000 രൂപയും ലഭിക്കും.
കുറഞ്ഞത് 25 സെന്റ് സ്ഥലത്ത്  പദ്ധതി പ്രകാരം കൃഷി ചെയ്യാം. കുടുംബശ്രീ യൂണിറ്റിനും ഭൂവുടമയ്ക്കും ഐ.എഫ്.സി കോഡും കോര്‍ ബാങ്കിങ് സൗകര്യവുമുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം.
വിദ്യാലയങ്ങളില്‍ കൃഷി പാഠങ്ങള്‍ 
 
കൃഷി പാഠങ്ങള്‍ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി ബ്ലോക്കിന്റെ കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത 16 സ്‌കൂളകള്‍ക്കാണ് പച്ചക്കറിത്തോട്ടം അനുവദിച്ചത്. കൃഷിക്കും പരിപാലനത്തിനുമായി ബ്ലോക്കില്‍ നിന്നും ഒരു സ്‌കൂളിന് 5000 രൂപ നല്‍കും. കൃഷിഭവനുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകള്‍ നല്‍കിയത് അവര്‍ക്ക് കൂടുതല്‍ പ്രചോദനമേകി. തികഞ്ഞ കാര്‍ഷിക ബോധത്തോടെ വിദ്യാര്‍ത്ഥികള്‍ മണ്ണിനെ അറിയാനിറങ്ങി. പച്ചക്കറികള്‍ നട്ട് പരിപാലിച്ച് അവര്‍ വിജയഗാഥ രചിച്ചു. ഓരോ ഘട്ടത്തിലും പച്ചക്കറിയുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍  കൃഷി ഭവനുകളും ബ്ലോക്ക് പഞ്ചായത്തും പ്രത്യേകമായി ഒരുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഇരിയണ്ണി സ്‌കൂളിന് ജില്ലാതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.