രാജക്കാട് – മൈലാടുംപാറ റോഡ് നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യം വച്ചാണ് ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇത്തരം റോഡുകളുടെ നിർമ്മാണ തടസ്സങ്ങൾ നീക്കുന്നതിന് ജനകീയ സമിതികൾ രൂപികരിക്കണമെന്നും  നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസ്തുത പാത ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ ഭാഗമായ കുത്തിങ്കല്‍ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്ലീവാമല, വട്ടക്കണ്ണിപ്പാറ, കോളനിക്കവല, കാരിത്തോട്, പൊത്തക്കള്ളി, മൈലാടുംപാറ വഴി മൂന്നാർ – കുമളി സംസ്ഥാന പാതയിൽ സന്ധിക്കും. 10 കിലോമീറ്റര്‍ റോഡിന്റെ നിർമാണത്തിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയിൽ രണ്ട് ലെയർ ടാറിങ്ങ് ഉൾപ്പെടെ ദേശിയ നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. ഒരു മീറ്റർ വീതിയിൽ ഐറിഷ് ഡ്രെയിനേജ് സംവിധാനവും പാതയിലുണ്ടാകും.  ആറ് മാസം  കൊണ്ട് റോഡിന്റെ നിർമാണം പൂർത്തിയാക്കും. എം.ജി സർവകലാശാലയിൽ നിന്ന്
എം. എ ഗ്രാഫിക്സിൽ ഒന്നാം റാങ്ക് നേടിയ കുത്തുങ്കൽ സ്വദേശി ജോയൽ റെജിയെയും ചടങ്ങിൽ ആദരിച്ചു.
കുത്തുങ്കൽ ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി സണ്ണി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷൻ എൻ.പി സുനിൽ കുമാർ, ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്ത ബിജു, ഷിജി സുരേഷ്, ജിമ്മി ജോർജ്, റ്റി ജെ ജോമോൻ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.റ്റി ജെയിംസ്, സി.യു ജോയി, ബെന്നി തുണ്ടത്തിൽ, കെ.എ ബെന്നി, സ്ലീവാമല സെന്റ് ബനഡിക്ട് ചർച്ച് വികാരി തോമസ് ശൗ ര്യംകുഴി എന്നിവർ സംസാരിച്ചു. പൊതു മരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ വി. ജാഫർഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു.