സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ 4) ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോർട്ട് ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ്.
പോലീസ്, ഭവന നിർമാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട് നമ്പർ 4. ഇതിൽ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ ചിലർ വിവാദമാക്കുന്നത്.
സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ സഭയിൽ വച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്. എന്നാൽ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായാതായാണ് സംശയം ഉയർന്നിരിക്കുന്നത്.
വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി പാർലമെൻറിൻറെയോ നിയമസഭയുടെയോ ശ്രദ്ധയിൽപ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സിഎജിയുടെ റിപ്പോർട്ടിൻറെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല.
സി.എ.ജി റിപ്പോർട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പോലീസ് വകുപ്പിൻറെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിൻറെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.
സിഎജി റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.
കേരള സർക്കാരിന്റെ ഉപഭോക്തൃകാര്യം, സഹകരണം, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവന നിർമാണം, തൊഴിൽ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം എന്നിവ ഉൾപ്പെടുന്ന ജനറൽ, സോഷ്യൽ സർവീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനക്ഷമത ഓഡിറ്റിൻറേയും അനുവർത്തന ഓഡിറ്റിൻറേയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സി.എ.ജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് തുടർ പരിശോധനയും വിശദീകരണവും ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.