തൃശ്ശൂർ: എറിയാട്ടെ കൃഷിനിലങ്ങളിൽ പൊന്ന് വിളയിക്കാൻ ഇനി കാർഷിക കർമ്മസേനയും. പഞ്ചായത്തിലെ കാർഷിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് കാർഷിക കർമ്മസേന രൂപീകരിക്കുന്നത്. കർഷകരുടെ ആവശ്യത്തിനായി കുറഞ്ഞ നിരക്കിൽ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ലക്ഷ്യം. 18 മുതൽ 55 വരെ പ്രായമുള്ളവർക്ക് സേനയിൽ അംഗങ്ങളാകാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരാകണം എന്നുമാത്രം.

25 പേരടങ്ങുന്ന ടീമായിരിക്കും ഇത്. വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ കോഴ്സ് കഴിഞ്ഞവർക്കും കാർഷിക ജോലികളിൽ താൽപര്യമുള്ളവർക്കും മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രാക്ടർ, ടില്ലർ, പുല്ലുവെട്ടൽ യന്ത്രം എന്നിവ പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനവും നൽകും.

അംഗമാകാൻ താൽപര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ റേഷൻ കാർഡ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 22 നകം കൃഷിഭവനിൽ അപേക്ഷ നൽകണം. കാർഷിക കർമസേനയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രത്യേക ആനുകൂല്യത്തോടെയാണ് സഹായങ്ങൾ എത്തിക്കുക. സേനയുടെ സൂപ്പർവൈസറാകാനും അവസരമുണ്ട്.

വി.എച്ച്.എസ്.ഇ അഗ്രി/ഐ.ടി.ഐ/ഐ.ടി.സി യോഗ്യത കൂടാതെ ഡ്രൈവിങ് ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ കൂടി വേണം. 6000 രൂപയാണ് ഓണറേറിയമായി നൽകുന്നത്. വിശദവിവരങ്ങൾക്ക് എറിയാട് കൃഷിഭവന്റെ 0480 2819446 എന്ന നമ്പറിൽ ബന്ധപ്പെടുക.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ 297 കാർഷിക കർമ്മ സേനകളാണ് നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്. പുതിയ ഒരു കാർഷിക കർമ്മസേന രൂപീകരിക്കുന്നതിന് ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇവർക്ക് കൃഷിപ്പണികൾ ചെയ്യുന്നതിനും യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിനും പരിശീലനം നൽകി.

യൂണിഫോം, യന്ത്രസാമഗ്രികൾ എന്നിവ ലഭ്യമാക്കി സുഗമമായ പ്രവർത്തനത്തിന് 9 ലക്ഷം രൂപ വരെയാണ് സംസ്ഥാന കൃഷി വകുപ്പ് നൽകുന്നത്. മെച്ചപ്പെട്ട വരുമാനവും, മെച്ചപ്പെട്ട ആദായവും ലഭ്യമാക്കുവാൻ കാർഷിക കർമ്മസേനകളുടെ രൂപീകരണത്തിലൂടെ സാധിക്കുന്നു.