ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  തൊഴിൽ വകുപ്പുമായി ചേർന്നാണ് മാർഗരേഖ തയ്യാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവരങ്ങിയ സംഘമാണ് മാർഗ രേഖ തയ്യാറാക്കുക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അതോറിറ്റിയോഗത്തിലാണ് തീരുമാനം.

ഓരോ ജില്ലയിലും പരിശോധനക്ക് 14 പ്രത്യക സ്‌ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ  സ്‌ക്വാഡുകളെ ഏകോപിപ്പിക്കും.  റോഡ് സുരക്ഷാ അതോറിറ്റക്ക് കൂടുതൽ അധികാരങ്ങൾ കൈമാറും. ഡ്രൈവർമാരുടെ പെരുമാറ്റം രേഖപ്പെടുത്തുന്നതിന് സിഡാക്കിന്റെ സാഹയത്തോടെ സ്മാർട്ട് ലൈസൻസ് കാർഡ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

അവിനാശിയിലെ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും കണ്ടെയ്‌നർ ലോക്ക് ചെയ്യാത്തതുമാണെന്ന ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി അറിയിച്ചു. അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ.എസ്.ആർ.ടി.സി നൽകുന്ന പത്ത് ലക്ഷം രൂപയിൽ  ആദ്യ ഗഡു രണ്ട് ലക്ഷം രൂപ അടുത്ത ദിവസം  നൽകും. ഹൈവേകളിൽ ട്രക്കുകളിലും കണ്ടെയ്‌നറുകളിലും ലോക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

പുതിയ മോട്ടോർ വാഹന നിയമത്തിൽ ദീർഘദൂര സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ ഒരു ഡ്രൈവർ മതിയെന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന്് മന്ത്രി പറഞ്ഞു. ദീർഘദൂര സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ നിശ്ചിത സമയത്ത് ജീവനക്കാർ മാറുന്ന ക്രൂ ചെയ്ഞ്ച്  മാതൃക നടപ്പാക്കും. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമകേന്ദ്ര സംവിധാനമൊരുക്കും. ദേശീയപാതയിൽ 36 സ്ഥലത്തും സംസ്ഥാനപാതയിൽ 11 ഇടങ്ങളിലും വിശ്രമ കേന്ദ്രമൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.

മോട്ടോർ വാഹനവകുപ്പ് പരിശോധ കർശനാമാക്കുകയും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കയാണ്.  കഴിഞ്ഞ മൂന്നുമാസങ്ങളിൽ അപകടങ്ങളിൽ 15 ശതമാനത്തിന്റെ കുറവുണ്ടായി.  കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനം നടത്തിയ 51 ആഡംബര വാഹനങ്ങളിൽനിന്ന് 16 ലക്ഷം രൂപ പിഴയീടാക്കിയതായും മന്ത്രി അറിയിച്ചു.