പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും ജാഗ്രത പാലിക്കണം
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് നിയന്ത്രിക്കാന്‍ ഉടമകള്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് 19 വൈറസ് പകരാന്‍ ഇടവരുന്ന രീതിയില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കകത്ത് ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം. എസി ഒഴിവാക്കി നല്ല രീതിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. സ്ഥാപനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യാന്‍ സംവിധാനമൊരുക്കണം. സന്ദര്‍ശകര്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളും പെരുമാറുന്ന സ്ഥലങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് വിതരണ ഏജന്‍സികളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളിലെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ശുചീകരണ സംവിധാനങ്ങളൊരുക്കണം. വീടുകളിലും കടകളിലും മറ്റും പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുന്ന വിതരണക്കാര്‍ ആളുകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കുന്നതും കൈകള്‍ കഴുകി വൃത്തിയാക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
ജില്ലയില്‍ കൂടുതല്‍ പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ജാഗ്രതയും സഹകരണവും ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊറോണ: ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 6000 കവിഞ്ഞു
കൊറോണ ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6100 ആയി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ കൊറോണ ബാധയ്ക്ക് സാധ്യതയുള്ളവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനു പുറമെ, 26 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും  9 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതു വരെയായി 154 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍  7 എണ്ണത്തിന്റെ ഫലം പോസിറ്റീവും 137 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 10 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലും പുറത്തും നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായ എട്ടു പേര്‍ നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 13 വിമാനങ്ങളിലായി എത്തിയ 1105 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി ഡിഎംഒ അറിയിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമായി 2498 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കി. 12 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.  835 പേര്‍ക്ക് വീടുകളില്‍ ഐസോലേഷന് നിര്‍ദ്ദേശം നല്‍കി. കിളിയന്തറ ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോയ 311 വാഹനങ്ങളിലെത്തിയ 1418 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. ഇരിട്ടി ബസ്സ്റ്റാന്റില്‍ 44 പേരെ സ്‌ക്രീനിംഗിന് വിധേയരാക്കിയതായും ഡിഎംഒ അറിയിച്ചു.