ലഭിക്കാനുള്ളത് ഒരാളുടെ റിസള്‍ട്ട് മാത്രം

ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരില്‍ രണ്ടു പേരുടെയും റിസള്‍ട്ട് നെഗറ്റീവ്, ഇനി ഒരാളുടെ റിസള്‍ട്ട് മാത്രമാണ് ലഭിക്കാനുള്ളത്. ഗൃഹനിരീക്ഷണത്തില്‍ 7852 പേരും ആശുപത്രിയില്‍ മൂന്ന് പേരും ഉണ്ട്. 407 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 68 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 339 പേരുടെ റിസല്‍റ്റ് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്. അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന്  മനുഷ്യ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി വി ഷേര്‍ലി അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

അതീവ ജാഗ്രത: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് അറസ്റ്റ്
 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപടികള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും .  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അറസ്റ്റുള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം   ജില്ലാ മജിസ്ട്രേറ്റായ കലക്ടറും ജില്ലാ പോലീസ് മേധാവിയും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരം നടപടി സ്വീകരിക്കും.  ജില്ലയിലെ ആരോഗ്യ സംരക്ഷണത്തിനു വിഘാതമാകുന്ന ഏതു പ്രവൃത്തിക്കുമെതിരെയും നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. പൊതുജനാരോഗ്യ നിയമം, ദുരന്തനിവാരണ നിയമം എന്നിവയ്ക്കു പുറമേയാണ് കൂടുതല്‍ വ്യാപ്തിയോടെ പകര്‍ച്ചവ്യാധി ആക്ട് പ്രയോഗിക്കുന്നത്. നടപടി ഒഴിവാക്കാനും സമൂഹന•-യ്ക്കുമായി  പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കലക് ടര്‍ അറിയിച്ചു.

 ഗൃഹനിരീക്ഷണം  28 ദിവസം കര്‍ശനം: മാര്‍ഗനിര്‍ദേശങ്ങള്‍
കോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. എല്ലാ രോഗബാധിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശനമായ 28 ദിവസത്തെ ഗൃഹ നിരീക്ഷണമാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിരിക്കുന്നതെന്നും  ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍  വീട്ടിനുള്ളിലും കര്‍ശനമായ സ്വയം കരുതല്‍ എടുക്കണമെന്നും ആവശ്യമെങ്കില്‍ ഭക്ഷണവും മരുന്നുകളും വീട്ടില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.

 പൊതു നിര്‍ദേശങ്ങള്‍

.ഗൃഹനിരീക്ഷണം 28 ദിവസമാണ്
. സന്ദര്‍ശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്
. വായുസഞ്ചാരമുള്ളതും ബാത്ത് റൂം സൗകര്യമുള്ളതുമായ മുറിയാണ് നല്ലത്
.വീട്ടിലെ മറ്റംഗങ്ങളുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക. സംസാരിക്കുന്ന ആളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
. ആരോഗ്യമുള്ള ഒരാള്‍ മാത്രമേ  പരിചരണത്തില്‍ ഏര്‍പ്പെടാവൂ.
.കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ ഒരു കാരണവശാലും അടുത്തിടപഴക്കരുത്
. വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനിയില്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വച്ചതിനു ശേഷം കഴുകണം
.രോഗി ഉപയോഗിച്ച സാധനങ്ങള്‍ പങ്കു വയ്ക്കരുത്
.ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകണം
.ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും
.പരിചരിക്കുന്നവര്‍ ആ സമയത്ത് മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. ഒരു മാസ്‌ക് ആറു മണിക്കൂറില്‍ കൂടുതല്‍ ധരിക്കരുത്.
.മാസ്‌കുകള്‍ ഉപയോഗശേഷം  ശരിയായി സംസ്‌കരിക്കണം
.നിരീക്ഷണത്തിലുള്ളവര്‍ മാസ്‌ക് ലഭ്യമല്ലെങ്കില്‍  ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൃത്തിയുള്ള തൂവാല / ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.

കൊറോണ കെയര്‍ സെന്റര്‍ 56 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു
കോവിഡ് തടയുന്നതിന് അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ദുരന്തനിവാരണ നിയമമനുസരിച്ച് 56 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികളും സ്‌കൂളുകളും കൊറോണ കെയര്‍ സെന്ററുകളാക്കി സൗകര്യങ്ങള്‍  ഒരുക്കുന്നതിന് കോവിഡ് സ്‌പെഷ്യല്‍ മോണിറ്ററിംഗ് സെല്ലും  ജില്ലാ മെഡിക്കല്‍ ഓഫീസും ആക്ഷന്‍ പ്ലാന്‍ സി പ്രകാരം സമര്‍പ്പിച്ച ഈ സ്ഥാപനങ്ങളില്‍  ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ഫയര്‍ഫോഴ്‌സ്
കൊല്ലം റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി പ്രൈവറ്റ് ബസ് ടെര്‍മിനല്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബ്ലീച്ചിംഗ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും കഴുകി വൃത്തിയാക്കുകയും ചെയ്തു.