കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, സിവില്‍ ഡിഫന്‍സ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ രോഗാണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മലപ്പുറം  സിവില്‍ സ്റ്റേഷനിലെ ജില്ലാ കോടതി, കുടുംബകോടതി, പി.എസ്.സി ഓഫീസുകളും പരിസരങ്ങളും മലപ്പുറം നഗരത്തിലെ 20 എ.ടി.എമ്മുകളും ബാങ്കുകളുടെ മുന്‍വശവും  അണുവിമുക്തമാക്കി. ജില്ലാ കോടതി പ്രവര്‍ത്തിക്കുന്ന നാലു നില കെട്ടിടത്തിലെ കോണിപ്പടികളില്‍ മുഴുവനായും അണുനാശിനി പ്രയോഗിച്ചു. ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെയായിരുന്നു അണുനശീകരണം.

കൊവിഡ് 19 വ്യാപനം തടയുന്നതിനായി കഴിഞ്ഞ ഞായറാഴ്ച മുതലാണ് പത്തോളം വരുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യു, സിവില്‍ ഡിഫന്‍സ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ രോഗാണു നശീകരണം തുടങ്ങിയത്. 46 കെ.എസ്.ആര്‍.ടി.സി ബസുകള്‍, ഏഴ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നൂറ്റിയന്‍പതോളം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ആലത്തൂര്‍പടിയിലെ മൂന്ന് വാടക ക്വാര്‍ട്ടേഴ്‌സുകള്‍, കലക്ടറേറ്റ്, ആര്‍.ടി. ഓഫീസ്, ട്രഷറി എന്നിവിടങ്ങളും അണുവിമുക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളിലായി മഞ്ചേരിയിലെ ജില്ലാ ജയില്‍, കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് ഹൗസ് എന്നിവിടങ്ങളും അണുവിമുക്തമാക്കുമെന്ന് മലപ്പുറം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്ത് പറഞ്ഞു.അണു നാശിനി മിശ്രിതം നിശ്ചിത അനുപാതത്തില്‍ വെള്ളവും ചേര്‍ത്താണ് സ്്രേപ ചെയ്യുന്നത്.