തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശനമായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ധാരണ. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള കടകളുടെ ഉള്ളിൽ കയറി സാധനങ്ങൾ തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കില്ല.

പകരം വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് വാട്‌സപ്പിലൂടെയോ കുറിപ്പായോ കടക്കാർക്ക് നൽകി സാധനം പുറത്തു നിന്ന് വാങ്ങണം. ഇതിനായി വാട്‌സപ്പ് നമ്പർ കടകളുടെ പുറത്ത് പ്രദർശിപ്പിക്കും. സാധനം വാങ്ങാനെത്തുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ കടകൾക്കു മുന്നിലും നിശ്ചിത അകലത്തിൽ ക്യൂ പാലിച്ച് നിൽക്കാനുള്ള വൃത്തങ്ങൾ വരക്കും.

ചരക്കുഗതാഗതത്തിലെ തടസങ്ങൾ മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. അതിർത്തിയിലെ ചരക്കുഗതാഗതവും സുഗമമായിട്ടുണ്ട്. സമൂഹം നേരിടുന്ന അസാധാരണമായ ഈ സാഹചര്യം തരണം ചെയ്യാൻ എല്ലാ പിന്തുണയും നൽകുമെന്ന് വ്യാപാരികൾ അറിയിച്ചു.

യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി, എസ്.എസ്.മനോജ്, സൂപ്പർ മാർക്കറ്റ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് വെങ്കിട്ടരാജ്, ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജിത് കെ.മാർത്താണ്ഡൻ, ചാല ഗ്രയിൻ മെർച്ചന്റ്‌സ് അസോ. ജനറൽ സെക്രട്ടറി ബി.വിജയകുമാർ, കെ.ചിദംബരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), എ.ഡി.എം. വി.ആർ.വിനോദ് , ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ റാണി എന്നിവർ സംബന്ധിച്ചു.